Categories: IndiaBusiness

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

അമേരിക്ക സ്വന്തം താല്‍പ്പര്യത്തെ വ്രണപ്പെടുത്തുകയാണെന്നും റഷ്യന്‍ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുരക്ഷിതമാണെന്നും കൊടക് സെക്യൂരിറ്റീസിന്‍റെ കമ്മോഡിറ്റി, കറന്‍സി റീസര്‍ച്ച് മേധാവി അനിന്ത്യ ബാനര്‍ജി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അമേരിക്ക സ്വന്തം താല്‍പ്പര്യത്തെ വ്രണപ്പെടുത്തുകയാണെന്നും റഷ്യന്‍ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുരക്ഷിതമാണെന്നും കൊടക് സെക്യൂരിറ്റീസിന്റെ കമ്മോഡിറ്റി, കറന്‍സി റീസര്‍ച്ച് മേധാവി അനിന്ത്യ ബാനര്‍ജി. യുഎസില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയുടെയും ചൈനയുടെയും മേല്‍ 100 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്താന്‍ ആഗസ്ത് 8 ശനിയാഴ്ച യുഎസ് സെനറ്റ് എടുത്ത തീരുമാനത്തെ വിമര്‍ശിക്കുകയായിരുന്നു അനിന്ത്യ ബാനര്‍ജി. .

“യുഎസ് ഉപരോധവും യുഎസ് ചുമത്തുന്ന തീരുവ സമ്മര്‍ദ്ദങ്ങളും ഇന്ത്യയുടെ സമ്പദ് ഘടനയെ ഒരു കാരണവശാലും ബാധിക്കില്ല. റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കാര്യങ്ങള്‍ ഒരു പാട് മാറി. റഷ്യന്‍ എണ്ണ 2022ല്‍ ബാരലിന് 15 ഡോളര്‍ മുതല്‍ 20 ഡോളര്‍ വരെ ഡിസ്കൗണ്ട് ലഭിച്ചിരുന്നു. പിന്നീട് ഗള്‍ഫില്‍ നിന്നുള്ള എണ്ണ സമൃദ്ധിയായി ലഭിച്ചതോടെ ഈ ഡിസ്കൗണ്ട് ബാരലിന് 2 മുതല്‍ 3 ഡോളര്‍ വരെയായി കുറഞ്ഞിരുന്നു.” -അനിന്ത്യ ബാനര്‍ജി പറയുന്നു.

“ആഗോള ധനകാര്യ സംവിധാനത്തെ ആയുധമാക്കി മറ്റ് രാജ്യങ്ങളെ ശിക്ഷിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ അമേരിക്കയ്‌ക്ക് തിരിച്ചടിയാകും. അമേരിക്ക സ്വന്തം ധനകാര്യതാല‍്പര്യങ്ങളെയാണ് ഹനിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ഉപരോധത്തെ നേരിടാന്‍ ഇന്ത്യ ഡോളറിനെ ഒഴിവാക്കി മറ്റ് കറന്‍സികളില്‍ പേമെന്‍റ് നല്‍കുകയാണ് ഇന്ത്യ. വോസ്ട്രോ അക്കൗണ്ട് വഴി ഇന്ത്യ രൂപയില്‍ വ്യാപാരം നടത്താന്‍ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണ്. ഉഭയകക്ഷി വ്യാപാരതീര്‍പ്പിന് ദിര്‍ഹം ഉപയോഗിക്കുന്നു. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഉപയോഗിച്ച് ബ്രിക്സ് രാജ്യങ്ങളില്‍ വ്യാപാരം നടത്താന്‍ ശ്രമിക്കുന്നു.” – അമേരിക്കന്‍ ഉപരോധത്തെ നേരിടാന്‍ നടത്തുന്ന ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് അനിന്ത്യ ബാനര്‍ജി വിശദീകരിക്കുന്നു.

“ഇപ്പോള്‍ അമേരിക്ക റഷ്യന്‍ എണ്ണയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യയ്‌ക്ക് മേല്‍ അധികതീരുവ അടിച്ചേല്‍പിച്ച തീരുമാനത്തെ ഇന്ത്യ നേരിടാന്‍ പോകുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങിക്കൊണ്ടായിരിക്കും. റഷ്യന്‍ എണ്ണയേക്കാള്‍ അല്‍പം വില കൂടുതല്‍ നല‍്കേണ്ടിവന്നാലും ഇന്ത്യയുടെ സമ്പദ്ഘടനയെ അത് കാര്യമായി ബാധിക്കില്ല. ആഗോള തലത്തില്‍ എണ്ണയ്‌ക്ക് വില കൂടിയാലാണ് അത് ഇന്ത്യയെ ബാധിക്കൂകയുള്ളൂ. ഒരു ബാരലിന് 10 ഡോളര്‍ അധികമായാല്‍ പോലും അത് ഒരു വര്‍ഷം ഇന്ത്യയ്‌ക്ക് 1500 കോടി ഡോളറിന്റെ അധികബാധ്യത നല‍്കും. റഷ്യയില്‍ നിന്നും ഡിസ്കൗണ്ട് റേറ്റില്‍ എണ്ണ വാങ്ങാന്‍ കഴിയാത്തത് ഇന്ത്യയെ കാര്യമായി ബാധിക്കില്ല. പക്ഷെ എണ്ണവില ബാരലിന് 100 ഡോളര്‍ ആയാല്‍ അത് ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് തിരിച്ചടിയാകും”.- അനിന്ത്യ ബാനര്‍ജി വിശദീകരിച്ചു.

“റഷ്യന്‍ എണ്ണ കടത്തുന്ന ഷാഡോ ഫ്ലീറ്റുകള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ ഇന്ത്യയെ ബാധിക്കില്ല. കാരണം ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ടാങ്കറുകള്‍ എന്നിവ ചേര്‍ന്നാണ് കടല്‍മാര്‍ഗ്ഗം ഷിപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ എണ്ണശുദ്ധീകരണക്കമ്പനികള്‍ക്ക് സാഹചര്യങ്ങള്‍ക്കൊത്ത് നീങ്ങാനുള്ള നല്ല മിടുക്കുണ്ട്. അതുകൊണ്ട് പാശ്ചാത്യരാജ്യങ്ങളുടേതല്ലാത്ത കപ്പലുകളെ ആശ്രയിച്ച് ഇന്ത്യയ്‌ക്ക് എണ്ണ എത്തിക്കാന്‍ സാധിക്കും.”- അനിന്ത്യ ബാനര്‍ജി പറയുന്നു.

“ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ എന്ന പരമാധികാരം നിലനിര്‍ത്താന്‍ ഇന്ത്യ പലയിടങ്ങളില്‍ നിന്നും എണ്ണയും വാതകവും കണ്ടെത്തുകയാണ്. വെനസ്വേല, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇപ്പോള്‍ 40 രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നു. സര്‍ക്കാരിന്റെ കൈവശം 10, 12 ദിവസങ്ങളിലെ തന്ത്രപ്രധാന സ്റ്റോക്ക് ഉണ്ട്. 70,75 ദിവസങ്ങളിലെ കമേഴ്സ്യല്‍ സ്റ്റോക്കും ഉണ്ട്.”- അനിന്ത്യ ബാനര്‍ജി പറയുന്നു. ഇപ്പോള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ചില ഉരസലുകള്‍ ഉണ്ടെങ്കിലും വൈകാതെ ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ നിലവില്‍ വരുമെന്ന് ഉറപ്പാണെന്നും അനിന്ത്യ ബാനര്‍ജി പറയുന്നു.

Recent Posts