തായ്‌പെയ്: ബാങ്കോക്കിന് വടക്കുള്ള നോന്തബുരി പ്രവിശ്യയിലെ ഒരു പ്രമുഖ ഹൈസ്കൂളിൽ എട്ടാം ക്ലാസുകാരൻ നടത്തിയ വെടിവയ്‌പിൽ ഒരു അധ്യാപകൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. 15ഓളം പേർക്ക് പരിക്കേറ്റു. ബാങ് ക്രുവായ് ജില്ലയിലെ പ്രശസ്തമായ ഡെബ്സിരിൻ നോന്തബുരി സ്കൂളിലാണ് സംഭവം.
ആക്രമണം നടത്തിയ ശേഷം വെടിയുതിർത്തയാൾ മരിച്ചതായി അധികാരികൾ പറയുന്നു. തോക്കുധാരിയെ പോലീസ് വെടിവച്ചു കൊന്നുവെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്, എന്നാൽ ഈ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. തോക്ക് ശരീരത്തിൽ ഒളിപ്പിച്ചെത്തിയ വിദ്യാർത്ഥി മുന്നറിപ്പില്ലാതെ തുരുതുരെ വെടിവയ്‌ക്കുകയായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്ന ചിലർ പറയുന്നത്. ‘ആദ്യം വെടിയുടെ ശബ്ദമാണെന്ന് തോന്നിയില്ല. സ്കൂൾ വളപ്പിനുള്ളിൽ ആരെങ്കിലും പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. തുടർച്ചയായി ശബ്ദം കേട്ടതോടെയാണ് അപകടം മണത്തത്’- അക്രമം നടക്കുമ്പോൾ സ്കൂൾ വളപ്പിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു.
സ്കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് അക്രമം നടത്തിയ എട്ടാംക്ളാസുകാരനെ സ്വയം വെടിവച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. അക്രമം നടത്തിയശേഷം ഇയാൾ ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വെടിവയ്‌പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. വിരമരിഞ്ഞെത്തിയ പോലീസ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിക്ക് തോക്ക് എവിടെനിന്ന് കിട്ടി എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
മേഖലയിൽ ഏറെ അറിയപ്പെടുന്ന സ്കൂളാണ് ഡെബ്സിരിൻ നോന്തബുരി. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം 3100 വിദ്യാർത്ഥികളും 147 അദ്ധ്യാപകരുമാണ് ഇവിടെയുള്ളത്.
















