തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിപി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം. പി ഉൾപ്പടെ സ്ഥലത്തുണ്ടായിരുന്ന എല്ലാ സിപിഎം നേതാക്കൾക്കും നോട്ടീസ് അയച്ച് പോലീസ്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിട്ടുണ്ടോ എന്നാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്. ആക്രമണം നടന്ന സമയത്ത് സിപിഎം സംസ്ഥാന, ജില്ലാ നേതാക്കളടക്കം പിണറായി വിജയന്റെ വാടക വീടിന് മുന്നിലുണ്ടായിരുന്നു. ബിനീഷ് കോടിയേരിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിനീഷിന്റെ ഫോൺ വിവരങ്ങൾ പരിശോധിച്ചു. ഗൂഢാലോചനയിൽ ബിനീഷിനും പങ്കുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ മൊഴി.
കേസിൽ 26പേരെ പ്രതിചേർത്തിരുന്നു. 25പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിൽ പലർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ സാഹചര്യത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നതിന് മുമ്പായി ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുന്നത്. നേരത്തേ സൈബർ വിദഗ്‌ദ്ധരെല്ലാം പ്രതികളുടെ ഫോൺ പരിശോധിച്ചിരുന്നു. ചില ഗ്രൂപ്പുകളിൽ സിഐടിയു പ്രവർത്തകരോട് ഉൾപ്പെടെ പിണറായി വിജയന്റെ വീടിന് മുന്നിൽ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓഡിയോ കണ്ടെത്തി. എന്നാൽ, അക്രമത്തിന് ആഹ്വാനം ചെയ്‌തു എന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. ഇന്ന് ചില നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരും.
അതിനിടെ കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു അടക്കം ആറ് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ഇഡിയുടെയും സർക്കാരിന്റെയും എതിർപ്പുകൾ തള്ളിയാണ് കോടതി ഉത്തരവ്. കേസിൽ 22 പേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്.
















