തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് ഞാൻ ഹെലികോപ്റ്ററിൽ പോയതെന്നാണ് വിശദീകരണം. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ മുഖ്യമന്ത്രി യാത്ര ചെയ്തതിനെ ഞാൻ വിമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാൻ ഹെലികോപറ്റർ ഉപയോഗിച്ചതിന് ഒരു പൈസ പോലും ചെലവാക്കേണ്ടി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ നിക്ഷേപക ഗ്രൂപ്പിന്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ വിഡി സതീശൻ തയ്യാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് അതിതീവ്രമഴ വന്‍പ്രളയം സൃഷ്ടിച്ചപ്പോള്‍ ദുരന്ത മേഖലയില്‍ എത്താതെ സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ യാത്ര നടത്തിയത് വന്‍വിവാദത്തിലായിരുന്നു. ഇതിലാണ് ന്യായീകരണവുമായി മുഖ്യമന്ത്രി എത്തിയത്.
വലിയ സാമ്പത്തിക ബാധ്യത വരുത്തി പിണറായി സര്‍ക്കാര്‍ വാടകയ്‌ക്കു ഹെലികോപ്റ്റര്‍ എടുത്തതിനെതിരെ അഞ്ചു വര്‍ഷം മുമ്പ് നിയമസഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയ സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ അതേ വാടക ഹെലികോപ ്റ്റര്‍, ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയ ചികിത്സയിലുള്ള ഭാര്യാ പിതാവിനെ സന്ദര്‍ശിച്ചതിലെ അനൗചിത്യമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പോലീസിനു വേണ്ടി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് പവന്‍ ഹന്‍സിലില്‍ എന്ന കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുത്തത്. ടെന്‍ഡര്‍ ഇല്ലാതെ കോപ്റ്റര്‍ വാടകയ്‌ക്ക് എടുത്തതാണ് അന്നു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ടെന്‍ഡര്‍ വിളിച്ച് ചിപ്സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും കോപ്റ്റർ വാടകയ്‌ക്ക് വാങ്ങി. ഇതിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ സഭയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രകൃതിക്ഷോഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുമാണ് വാടക ഹെലികോപ്റ്റര്‍ ഉപയോഗിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മധ്യകേരളത്തില്‍ പ്രകൃതി ക്ഷോഭം രൂക്ഷമായപ്പോഴാണ് രക്ഷാദൗത്യത്തിന് വിട്ടുകൊടുക്കാതെ കോപ്റ്റര്‍ വിവിഐപി യാത്രയ്‌ക്ക് ഉപയോഗിച്ചത്.
ഹെലികോപ്റ്റര്‍ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനു ദുരുപയോഗിച്ചതാണ് വിവാദമായത്. സംസ്ഥാനത്ത് മഴ ശക്തമായ ജൂലൈ 31ന് തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പറക്കല്‍. എന്നാല്‍ മോശം കാലാവസ്ഥ മൂലം കൊച്ചിയില്‍ ഇറങ്ങാതെ മുഖ്യമന്ത്രി തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. മണിക്കൂറുകള്‍ക്കകം കാലാവസ്ഥ അനുകൂലമായപ്പോള്‍ വീണ്ടും കൊച്ചിയിലേക്ക് മുഖ്യമന്ത്രി പറന്നു. ഈ സമയം ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ അതിശക്തമായി മഴയും ഉരുള്‍പൊട്ടലുമായിരുന്നു.
വിമര്‍ശനം ശക്തമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പഴയ നിലപാടു മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ഔദ്യോഗിക ചെലവു വന്നിട്ടില്ലെന്നുമായിരുന്നു മന്ത്രി കെ. മുരളീധരന്റെ പ്രതികരണം. കോപ്റ്ററിന്റെ കരാര്‍ ഈ മാസം തീരുകയാണ്. കരാര്‍ പുതുക്കണമെന്ന ഡിജിപിയുടെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത.
















