ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷന് സമീപം സമാധാന റാലിയെ ലക്ഷ്യം വച്ചുള്ള ചാവേർ ബോംബാക്രമണത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിൽ സ്വാത് സമാധാന റാലി നടക്കുന്നതിനിടെ അക്രമി തന്റെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഇത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ചൗക്കിൽ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനിലേക്ക് ഒരു ചാവേർ ബോംബർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു, പക്ഷേ പ്രധാന ഗേറ്റിൽ വെച്ച് പോലീസ് അയാളെ തടഞ്ഞുവെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഫിദ ഹുസൈൻ എഎഫ്‌പിയോട് പറഞ്ഞു. കൂടാതെ പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്, അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ആണ് ചാവേർ ബോംബാക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ഒരു പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ തീവ്രവാദികൾ കാരണം ഇതുവരെ ഈ വർഷം ഖൈബർ പഖ്തുൻഖ്വയിൽ 819 സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നാണ്.
















