
കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ സവിശേഷമായ അസ്തിത്വമുള്ള പുണ്യസ്ഥലമാണ് പമ്പാനദിയുടെ തീരത്തുള്ള ആറന്മുള. തനിമയാര്‍ന്ന പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും സവിശേഷമായ പ്രകൃതിസൗന്ദര്യത്തിന്റെയും വിളനിലമായ ഈ ഭൂപ്രദേശം, സമീപകാലത്ത് കേരളത്തിലുണ്ടായ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളും കനത്ത മഴയും കാരണം വലിയൊരു ദുരന്തഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ ഒരു ദിവസത്തെ മഴയും വെള്ളപ്പൊക്കവും നമ്മെ വിറപ്പിച്ചു കൊണ്ട് ഓര്‍മ്മിപ്പിക്കുന്നത്, സുസ്ഥിരമല്ലാത്ത വികസന ആശയങ്ങള്‍ എത്രത്തോളം വിനാശകരമാണെന്ന പച്ചയായ യാഥാര്‍ത്ഥ്യമാണ്.
വെള്ളം ഓരോരുത്തരുടെയും വീടുകളിലേക്ക് ആര്‍ത്തലച്ച് ഇരച്ചുകയറുകയാണ്. പാടങ്ങളെല്ലാം മഹാജലസംഭരണികളായിട്ട് പോലും ജലം കവിഞ്ഞൊഴുകി നമ്മുടെ പരിമിതമായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനങ്ങള്‍ക്കപ്പുറത്തേക്ക് എത്തിയിരിക്കുന്നു. രാത്രിയില്‍ പെയ്‌തൊഴിയുന്ന മഴയില്‍, പുലര്‍ച്ചെ ഉറക്കമുണരുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന സാധാരണക്കാരുടെ ഹൃദയഭേദകമായ വിലാപങ്ങള്‍ കാണാതെ പോകാന്‍ കഴിയില്ല. ഇന്നലെ ആറന്മുളയിലെ എം.എല്‍.എ പോലും ഇവിടെ അതിഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് പരസ്യമായി വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ നൂറിരട്ടി ഗുരുതര സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അന്ന് ഞാന്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ പങ്കുചേര്‍ന്നത്. അന്നും ഇന്നും ഞാന്‍ നിലകൊണ്ടത് അവിടത്തെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടിയാണ്; അവരുടെ ഓരോരുത്തരുടെയും വിലപ്പെട്ട ജീവനുവേണ്ടിയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അന്ന് എന്നെ സങ്കുചിതമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ വികസന വിരോധിയായി ചിത്രീകരിച്ചവര്‍, ഇന്ന് ഈ മഹാപ്രളയക്കെടുതികള്‍ നേരില്‍ കാണുമ്പോഴെങ്കിലും സത്യം തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഏത് വലിയ നിര്‍മ്മാണവും മനുഷ്യരാശിക്ക് മേല്‍ പതിക്കുന്ന ഡമോക്കിള്‍സിന്റെ വാളായിരിക്കും. ഈ പച്ചയായ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടേണ്ടതിനു പകരം ആറന്മുള വിമാനത്താവള പദ്ധതിക്ക് വേണ്ടി ഇനിയും മുറവിളി കൂട്ടുന്നത് ജനദ്രോഹമെന്നല്ലാതെ എന്തു പറയാന്‍?
ഭൂപ്രകൃതിശാസ്ത്രപരമായി ആറന്മുളയെന്ന പ്രദേശം പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയ വലിയൊരു സ്വാഭാവിക ജലസംഭരണിയാണ്. പമ്പാനദിയുടെ തീരത്തുള്ള ഇവിടുത്തെ വിശാലമായ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളുമാണ് നദി കരകവിഞ്ഞൊഴുകുമ്പോഴും അധിക ജലത്തെ സുരക്ഷിതമായി ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നത്. പ്രകൃതി സ്വന്തം കൈകൊണ്ട് ഒരുക്കിയിട്ടുള്ള ഈ സ്വാഭാവിക ഡാമുകളെയാണ് മുന്‍പ് വിമാനത്താവളത്തിനായി മണ്ണിട്ട് നികത്താന്‍ ക്രൂരമായ ശ്രമങ്ങള്‍ നടന്നത്. ഏകദേശം 700 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളും ചതുപ്പുകളും കോണ്‍ക്രീറ്റ് കാടുകളാക്കി മാറ്റിക്കൊണ്ടാണ് വിമാനത്താവള നിര്‍മ്മാണത്തിന് മുതിര്‍ന്നത്. റണ്‍വേകള്‍ക്കും ടെര്‍മിനലുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് ലോഡ് മണ്ണാണ് നികത്താന്‍ വേണ്ടി വരുന്നത്. ആറന്മുളയിലെ പാടങ്ങള്‍ മണ്ണിട്ട് മൂടി കഴിഞ്ഞാല്‍ അവിടെ മഴവെള്ളം ശേഖരിക്കപ്പെടാനുള്ള സ്വാഭാവിക സംവിധാനം എന്നെന്നേക്കുമായി തകര്‍ന്നുപോകും. പാടങ്ങള്‍ നികത്തപ്പെടുന്നതോടെ പമ്പയിലെ വെള്ളത്തിനും മഴവെള്ളത്തിനും ഒഴുകിപ്പോകാന്‍ യാതൊരു വഴികളുമില്ലാതെ വരുന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കൂടുതല്‍ ശക്തിയില്‍ ഇരച്ചുകയറാന്‍ ഇത് കാരണമാകുന്നു. തണ്ണീര്‍ത്തടങ്ങള്‍ നശിക്കുന്നതിലൂടെ ഭൂഗര്‍ഭ ജലവിതാനം താഴ്ന്നുപോകുകയും, പ്രദേശത്ത് വരുംകാലങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് വഴിയൊരുക്കുകയും ചെയ്യും. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലും (NGT) വിദഗ്ധ സമിതികളും അന്ന് കര്‍ശനമായി വ്യക്തമാക്കിയത് പാടശേഖരങ്ങളുടെ നികത്തല്‍ ആ പ്രദേശത്തെ പാരിസ്ഥിതികമായി പൂര്‍ണമായി തകര്‍ക്കുമെന്നാണ്. ഒരു വിമാനത്താവളം കൂടി ഇവിടെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്രമാത്രം ഭീകരമായിരിക്കും എന്ന് ചിന്തിക്കാന്‍ പോലും സാധിക്കില്ല.
ഓരോ മഴക്കാലത്തും ആറന്മുള എങ്ങനെയാണ് ഘട്ടംഘട്ടമായി വെള്ളത്തിനടിയിലാകുന്നത് എന്നത് ആശങ്കയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല. പമ്പാനദിക്ക് 36 കൈവഴികള്‍ ഉണ്ടായിരുന്നു ഇന്ന് ആറെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. പമ്പയും അച്ചന്‍കോവിലും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉത്ര പള്ളിയാര്‍ നാമാവശേഷമായി. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് പാടശേഖരങ്ങള്‍ മണ്ണിട്ടു മൂടി. പമ്പയില്‍ വെള്ളം പൊങ്ങിയാല്‍ മറ്റ് ഇടങ്ങളിലേക്ക് ഒഴുകിപ്പോകാന്‍ കൈവഴികളോ നീര്‍ത്തടങ്ങളോ കുറഞ്ഞത് മൂലം വളരെ വെള്ളം പെട്ടെന്ന് പൊങ്ങുന്നു. എന്നാല്‍ പ്രകൃതി ശാന്തമാകുമ്പോള്‍, വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ മനുഷ്യന്‍ വീണ്ടും വിസ്മൃതിയിലാകുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് അവര്‍ വീണ്ടും ഇത്തരം വിനാശകരമായ പദ്ധതികള്‍ക്കായി മുറവിളി കൂട്ടുന്നു. ഈ സാമൂഹിക വിസ്മൃതിയാണ് മനുഷ്യരെ വലിയ ദുരന്തങ്ങളിലേക്ക് അറിഞ്ഞുകൊണ്ട് തള്ളിവിടുന്നത്. സ്ഥലം എംഎല്‍എയും മറ്റ് ജനപ്രതിനിധികളും ഭയവിഹ്വലരായി നോക്കിക്കാണുന്ന ഈ ഭീകരാവസ്ഥയെ കുറിച്ച് 12 വര്‍ഷങ്ങള്‍ക്കു മുമ്പ് ആറന്മുള പ്രക്ഷോഭസമയത്ത് മുന്‍കൂട്ടി കണ്ടു പ്രവചിച്ചതാണ്, അത് ജനങ്ങളോട് വിളിച്ചു പറഞ്ഞതുമാണ്.
നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങള്‍ക്ക് പോലും താങ്ങാന്‍ കഴിയാത്തത്ര വലിയ വെള്ളപ്പൊക്കമാണ് ഇന്ന് ആറന്മുള അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാടങ്ങളും തോടുകളും നീര്‍ച്ചാലുകളും കയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തുമ്പോള്‍ പ്രകൃതിയില്‍ നിന്നും തിരിച്ചടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. യഥാര്‍ത്ഥ വികസനം എന്നത് മനുഷ്യന്റെ ജീവനും സ്വത്തിനും ഉറപ്പായ സുരക്ഷ നല്‍കുന്നതാണ്. മനുഷ്യനെ വെള്ളത്തിലാഴ്‌ത്തിക്കൊണ്ട് ആകാശത്തേക്ക് വിമാനങ്ങള്‍ പറത്തുന്നതിനെയാണോ നാം വികസനം എന്ന് വിളിക്കേണ്ടത്? ആറന്മുളയില്‍ വിമാനത്താവളം വന്നാല്‍ എത്രയോ ഹെക്ടര്‍ കൃഷിഭൂമിയും അമൂല്യമായ പരിസ്ഥിതിലോല പ്രദേശങ്ങളുമാണ് എന്നെന്നേക്കുമായി നഷ്ടപ്പെടുക. ഞാന്‍ അന്നും ഇന്നും സമരത്തോടൊപ്പം നിലയുറപ്പിച്ചത് ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനാണ്, അവരുടെ അതിജീവനത്തിനു വേണ്ടിയാണ്. അവരുടെ ജീവന്റെ വിലയും വരുംതലമുറയുടെ ഭാവിയും തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രിയ സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ പ്രക്ഷോഭം വ്യാപകവും ശക്തവുമാക്കിയത്. അന്ന് ഈ പദ്ധതിക്കെതിരെ സമരം നയിച്ചപ്പോള്‍ എന്നെ വികസന വിരോധിയായി മുദ്രകുത്തി സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്താന്‍ പലരും ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ഞങ്ങള്‍ ഉയര്‍ത്തിയ ഓരോ മുന്നറിയിപ്പുകളും എത്രത്തോളം യാഥാര്‍ത്ഥ്യമായിരുന്നു എന്ന് ഓരോ മഴക്കാലവും നമ്മെ കൂടുതല്‍ ശക്തമായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇതിന്റെ അര്‍ത്ഥം വിമാനത്താവളം ഒരിടത്തും പാടില്ല എന്നല്ല. മറിച്ച്, ആറന്മുളയെപ്പോലെയുള്ള പാരിസ്ഥിതിക ലോല പ്രദേശത്തെ ഒഴിവാക്കി വിമാനത്താവളത്തിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തണം എന്നാണ്. ഓരോ മഴക്കെടുതിയെയും ശാസ്ത്രീയമായി നേരിടാനുള്ള ശക്തവും സമഗ്രവുമായ ഒരു ദുരന്ത നിവാരണ മാസ്റ്റര്‍ പ്ലാന്‍ അടിയന്തരമായി ആവശ്യമാണ്. നിലവിലുള്ള ഓരോ പാടവും തണ്ണീര്‍ത്തടങ്ങളും നിയമപരമായും കര്‍ശനമായും സംരക്ഷിക്കപ്പെടണം. യാതൊരു കാരണവശാലും ഇവയുടെ ആവാസവ്യവസ്ഥ തകര്‍ക്കാന്‍ അനുവദിക്കരുത്. ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും പമ്പാനദിയില്‍ കൂടുന്ന എക്കലും കൈവഴികളിലെ ഒഴുക്കിന് തടസമാകുന്ന മാലിന്യങ്ങളും നീക്കം ചെയ്യുന്നത് വെള്ളപ്പൊക്കത്തിന്റെ മാരകമായ ആഘാതം ഗണ്യമായി കുറയ്‌ക്കും. പ്രകൃതിയെ നിര്‍ദ്ദയം നശിപ്പിക്കുന്ന ഇത്തരം വിനാശകരമായ നിര്‍മ്മാണ പദ്ധതികള്‍ക്കെതിരെ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒന്നടങ്കം ഒത്തൊരുമിച്ച് നില്‍ക്കേണ്ടതുണ്ട്.
ഇന്നത്തെ ഈ വെള്ളപ്പൊക്കവും സാധാരണക്കാരുടെ കണ്ണീരും നമുക്ക് ശക്തമായ ചില മുന്നറിയിപ്പുകളും പാഠങ്ങളും നല്‍കുന്നുണ്ട്. ഈ മുന്നറിയിപ്പ് ഇനിയും അവഗണിച്ചാല്‍ വരുംതലമുറ നമ്മോട് ഒരിക്കലും പൊറുക്കില്ല. സാധാരണക്കാരുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം നല്‍കിക്കൊണ്ടുള്ള സുസ്ഥിരമായ വികസന മാതൃകകളാണ് നമുക്ക് വേണ്ടത്. പ്രകൃതിയെ തോല്‍പ്പിച്ച് നമുക്ക് ഒരു നിമിഷം പോലും മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് ആറന്മുള ഇന്നത്തെ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.
ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു, അത് നമ്മള്‍ നികത്തി.ഇവിടെ ഒരു വയല്‍ ഉണ്ടായിരുന്നു, അതും നമ്മള്‍ നികത്തി. പക്ഷേ, പ്രകൃതിക്ക് അതിന്റേതായ കണക്കുപുസ്തകങ്ങളുണ്ട് എന്ന ഓര്‍മ്മ നമുക്ക് എപ്പോഴുമുണ്ടാകട്ടെ.