അങ്കമാലി : ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി നടന്ന പരിശോധനയിൽ രണ്ടു ക്രിമിനലുകൾ കൂടി പിടിയിൽ. അന്തിക്കാട് പെരിങ്ങോട്ടുകര കിഴക്കുമുറി അയ്യാട്ട് വീട്ടിൽ രാഗേഷ് (കായ്‌ക്കുരു രാഗേഷ് 42), വാടാനപ്പള്ളി ഗണേശ മംഗലം മേപ്പറമ്പിൽ വീട്ടിൽ ജുഗൽ ( 21 ) എന്നിവരെയാണ് അങ്കമാലി പോലീസ് സാഹസികമായി പിടികൂടിയത്.
അറുപതോളം കേസുകളിലെ പ്രതിയാണ് രാഗേഷ്. ഹൈവേ റോബറി കേസിൽ കർണാടകയിൽ ജയിലിൽ നിന്നും കഴിഞ്ഞ ജൂൺ അവസാനമാണ് ഇയാൾ പുറത്തിറങ്ങിയത്. 11 കേസുകളിൽ പ്രതിയാണ് ജുഗൽ . കാപ്പചുമത്തി ഇയാളെ ജില്ലയിൽ നിന്ന് നാട് കടത്തിയിരിക്കുകയാണ് അങ്കമാലിയിൽ ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ സംഘത്തിൽ പെട്ടവരാണ് ഇപ്പോൾ പിടികൂടിയ രണ്ടുപേർ.
ഞാറയ്‌ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്‌ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരെ പോലീസ് പിടികൂടിയിരുന്നു’. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്‌ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലുള്ള ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റുള്ളവരെ പിടികൂടിയത്. ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനം റോബറി നടത്തുന്നതിനായി പദ്ധതിയിടുകയായിരുന്നു ഇവർ.
ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ നെടുമ്പാശ്ശേരി ഇൻസ്‌പെക്‌ടർ ബി.കെ. അരുൺ,എസ് ഐ മാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, സുനിൽ സീനിയർ സി പി ഒ മാരായ കെ ആർ മഹേഷ്, അജിത തിലകൻ, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി നടന്ന പരിശോധനയിൽ 25 ഓളം ക്രിമിനലുകളാണ് റൂറൽ ജില്ലയിൽ ഇതുവരെ അറസ്റ്റിലായത്.
















