Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: കഴിഞ്ഞ 10 വർഷക്കാലത്ത് പി.എസ്.സി-യിൽ നടന്നിട്ടുള്ള വ്യാപകമായ ക്രമക്കേടുകളെക്കുറിച്ച് സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ ബി.ബി ഗോപകുമാർ. കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളെയാണ് ഇല്ലാതാക്കിയത്. മിടുക്കരായി പഠിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാ‍ർത്ഥികൾ റാങ്ക് ലിസ്റ്റിന് പുറത്തുനിൽക്കുമ്പോൾ, കത്തിക്കുത്ത് കേസിലെ പ്രതികൾ അടക്കമുള്ളവർ റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ, കഴിഞ്ഞ 10 വർഷത്തെ പി.എസ്.സി-യുടെ പരീക്ഷാനടത്തിപ്പും സെലക്ഷനും സംബന്ധിച്ച് സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തി കേരളത്തിലെ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ താല്പര്യം സംരക്ഷിക്കാൻ ഈ ഗവൺമെന്റ് തയ്യാറുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ശബരിമല സ്വർണ കവർച്ച കേസിൽ മുൻപ് ഉണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഇപ്പോൾ ജയിലിലാണ്. പി.എസ്.സിയിൽ അങ്ങനെ അന്വേഷണം നടന്നാൽ ഒരുപാട് പി എസ് സി ചെയർമാൻമാർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്.

ജന്തർ മന്തറിലെ സമരത്തിൽ കെ സി വേണുഗോപാലും ജോൺ ബ്രിട്ടാസും പ്രമോദ് കെ വിയുമൊക്കെ പങ്കെടുത്തു. അവർ ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിൽ പങ്കാളികളായി പിന്തുണ അറിയിക്കാൻ തയ്യാറുണ്ടോ എന്നത് കൂടി പ്രധാനപ്പെട്ട ചോദ്യമാണ്. ബിജെപി എന്തുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു എന്ന് ചോദിച്ചാൽ, മാറിമാറി ഭരിക്കുന്ന രണ്ടു മുന്നണികളും പി.എസ്.സി ക്രമക്കേടുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പി.എസ്.സി ഇപ്പോൾ ‘പിണറായി സതീശൻ കമ്മീഷനായി’ മാറിയിരിക്കുന്നു. അതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Recent Posts