യുഡിഎഫ് ഭരണത്തിലും ജനങ്ങള്‍ക്ക് നിരന്തരം ‘ഇരുട്ടടി’ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പവര്‍കട്ട് ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം ജനങ്ങളെ വര്‍ഷന്തോറും ഇരുട്ടിലാഴ്‌ത്തിയപ്പോള്‍ അതിനെ വിമര്‍ശിച്ച് അധികാരത്തില്‍ വന്നവരാണ് യുഡിഎഫ്. എന്നിട്ടും ഇവരുടെ ഭരണത്തിലും പവര്‍കട്ട് തുടര്‍ക്കഥയാവുകയാണ്. മഴ കുറവാണ്, അണക്കെട്ടില്‍ വെള്ളമില്ല, ഉപയോഗം കൂടുതലാണ് എന്നൊക്കെയുള്ള പതിവ് പല്ലവിയാണ് ഈ സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫാണെങ്കില്‍ ജനങ്ങളെ അപമാനിക്കുന്ന തരത്തില്‍ ക്രൂരമായ തമാശകള്‍ പറഞ്ഞ് രസിക്കുന്നു. ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരിക്കുന്നത്.
വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എല്‍-നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും, താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും, ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുന്നതുമാണ് പവര്‍കട്ടിന് കാരണമെന്ന് കെഎസ്ഇബി കണ്ടുപിടിച്ചിട്ടുണ്ട്! രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതക്കുറവും നിയന്ത്രണത്തിന് കാരണമാണെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നു. ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സെന്‍ട്രല്‍ ജനറേറ്റിങ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു എന്നൊക്കെയാണ് കെഎസ്ഇബി വിശദീകരിക്കുന്നത്.
കഴിഞ്ഞ ദിവസം സണ്ണി ജോസഫ് കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി പോയിരുന്നു. പവര്‍ കട്ടിന് താനും
ഇരയാണെന്നും, വകുപ്പ് മന്ത്രിയായ തനിക്ക് ഇങ്ങനെ സംഭവിക്കാമെങ്കില്‍ ജനങ്ങള്‍ക്ക് എന്തുകൊണ്ട് സഹിച്ചുകൂടാ എന്ന മട്ടിലാണ് ഈ സംഭവത്തെ സണ്ണി ജോസഫ് ചിത്രീകരിച്ചത്. തന്റെ പ്രസംഗം എപ്പോഴാണ് അവസാനിപ്പിക്കേണ്ടതെന്ന് ഇവിടുത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് നന്നായി അറിയാമെന്നും മറ്റും മന്ത്രി വാചകമടിക്കുകയും ചെയ്തു. വൈദ്യുതിയുടെ ആവശ്യകതയില്‍ വലിയ വര്‍ധനവുണ്ടായതിനാല്‍ ഒന്നിലധികം ഘട്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പറയാനും മന്ത്രി മറന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആയിരത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് ഇപ്പോള്‍ ഉള്ളതത്രേ.
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കെഎസ്ഇബി ചെയര്‍മാനുമായി ഇതിനോടകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിക്കുകയുണ്ടായി. എന്നാല്‍ ‘നിലവിലെ പ്രതിസന്ധി’ കാലങ്ങളായി തുടരുന്നതാണെന്നും, ഇത് പരിഹരിക്കാന്‍ എന്ത് പദ്ധതിയാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്നും പറയുകയാണ് മന്ത്രി ചെയ്യേണ്ടത്. മഴ കുറഞ്ഞാല്‍ വൈദ്യുതിക്ഷാമം നേരിടേണ്ടി വരുമെന്നത് കാലങ്ങളായി കേരളത്തിന്റെ അനുഭവമാണ് എന്നിരിക്കെ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ ഓരോ വര്‍ഷവും മഴകുറയുന്നതും നോക്കി കാത്തിരിക്കുകയാണ് സര്‍ക്കാരും മന്ത്രിമാരും ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ശാശ്വതമായ പ്രശ്‌നപരിഹാരം ഇവര്‍ ആഗ്രഹിക്കുന്നില്ല എന്നുവേണം കരുതാന്‍.
വൈദ്യുതിക്ഷാമം ശാശ്വതമായി പരിഹരിച്ചാല്‍ അഴിമതിക്ക് പഴുതില്ലാതാവും. മാറിമാറി വരുന്ന മന്ത്രിമാര്‍ കെഎസ്ഇബിയിലെ താപ്പാനകളായ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഈ പൊതുമേഖലാ സ്ഥാപനത്തെ കറവപ്പശുവായി മാറ്റിയിരിക്കുകയാണ്. ഇവിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഒപ്പുവച്ച കരാര്‍ പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോകിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കേണ്ടത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ 460 കോടി രൂപയുടെ കരാര്‍ റദ്ദാക്കാന്‍ അനുവദിക്കുകയായിരുന്നു. ആസൂത്രിതമായി വൈദ്യുതിക്ഷാമം സൃഷ്ടിക്കുക, അതിന്റെ പേരില്‍ ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങി കമ്മീഷന്‍ തരപ്പെടുത്തുക. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ബദല്‍ മാര്‍ഗമായ സൗരോര്‍ജ പദ്ധതിയും കേന്ദ്ര വിരോധം കാണിച്ച് അട്ടിമറിക്കപ്പെടുകയാണ്. ഈ ജനവിരുദ്ധ മനോഭാവവും അഴിമതിയോടുള്ള ആര്‍ത്തിയും ഇല്ലാതായാല്‍ മാത്രമേ കേരളത്തില്‍ പ.വര്‍കട്ടും ഇല്ലാതാവുകയുള്ളൂ
















