ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികളേക്കാൾ കൂടുതലുള്ളത് ഗുണ്ടകളാണെന്ന് വെളിപ്പെടുത്തി 17 കാരി . നീറ്റ് വിദ്യാർത്ഥിനിയായ റുഷി മെഹ്‌റ സമരത്തിൽ പങ്കാളിയായി എത്തിയതാണ് ജന്ദർമന്ദറിൽ. എന്നാൽ ഇവിടെ സ്ഥിതിഗതികൾ മാറിക്കഴിഞ്ഞുവെന്നും തന്റെ സുരക്ഷയെയും ഭാവിയെയും ഭയന്ന് സമരസ്ഥലത്ത് നിന്ന് മടങ്ങി പോകുകയാണെന്നുമാണ് റുഷി പറയുന്നത്.
ഈ സ്ഥലത്ത് തുടരുന്നത് സ്വന്തം കരിയർ പോലും തകർക്കുമെന്നും റുഷി പറയുന്നു. “ഇത് പ്രതിഷേധത്തിലെ എന്റെ അവസാന ദിവസമാണ്. ഞാൻ വീട്ടിലേക്ക് മടങ്ങുകയാണ്. എനിക്ക് ഇനി ഇവിടെ തുടരാൻ കഴിയില്ല. ഓരോ യഥാർത്ഥ വിദ്യാർത്ഥിയുടെയും ചുറ്റും അക്ഷരാർത്ഥത്തിൽ അഞ്ച് ഗുണ്ടകളുണ്ട്,” റുഷി പറഞ്ഞു.
തനിക്കും കുടുംബത്തിനും പരിചയമുള്ള പൊലീസ് ഓഫീസർ സമര സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും , എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ തന്നെ സമീപിക്കാൻ ഓഫീസർ നേരത്തെ പറഞ്ഞിരുന്നുവെന്നും റുഷി പറഞ്ഞു. പ്രതിഷേധത്തിനിടെ ആളുകളോട് മാറിനിൽക്കാൻ ഓഫീസർ ആവശ്യപ്പെട്ടിട്ടും, ഏകദേശം 15 വരെ പേരടങ്ങുന്ന ഒരു സംഘം പെട്ടെന്ന് തന്നെ ആക്രമിച്ചുവെന്ന് റുഷി ആരോപിച്ചു.
“ഇന്നലെ രാത്രി, ആ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ ഒരു വടി പോലും ഉണ്ടായിരുന്നില്ല. എല്ലാവരോടും മാറിനിൽക്കാൻ അയാൾ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന്, 10–15 ഗുണ്ടകൾ അദ്ദേഹത്തെ ആക്രമിക്കുകയും ‘തുഝേ ഭി രത്തൻ ലാൽ ബനായേംഗെ’ എന്ന് ആക്രോശിക്കുകയും ചെയ്തു,” റുഷി പറഞ്ഞു.
ആദ്യം അവർ പറഞ്ഞത് തനിക്ക് മനസിലായില്ല . പിന്നീട് ഓൺലൈനിൽ നോക്കിയപ്പോഴാണ് , ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ 2020 ലെ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടതാണെന്നും ആ പേര് പറഞ്ഞാണ് ഈ ഗുണ്ടകൾ ഭീഷണി മുഴക്കിയതെന്നും മനസിലായതെന്ന് റുഷി പറഞ്ഞു.
‘ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ആളുകൾക്ക് പോലും ഇതിനെക്കുറിച്ച് അറിയാമായിരുന്നു, പക്ഷേ അവർ ഒന്നും ചെയ്യുന്നില്ല . എനിക്ക് ഒരു കരിയർ വേണം, ഒരു കുഴപ്പത്തിലും അകപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ, ഈ ഗുണ്ടകൾക്കിടയിൽ നിന്ന് പുറത്തുകടക്കുക. അല്ലെങ്കിൽ, ഈ ഗുണ്ടകളോടൊപ്പം നിങ്ങളുടെ കരിയർ നശിച്ച് പോകും ‘ – റുഷി പറഞ്ഞു.
















