India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: 3030 കോടി രൂപയുടെ ഭാരത് ഔദ്യോഗിക് വികാസ് യോജന രസായന്‍ (ഭവ്യ രസായന്‍) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതി പ്രകാരം രാസവസ്തുക്കള്‍ക്കായി രാജ്യത്ത് മൂന്ന് പ്രത്യേക പാര്‍ക്കുകള്‍ സ്ഥാപിക്കും.

മൂവായിരം കോടി രൂപ പാര്‍ക്കിനുള്ളിലെ പൊതുഅടിസ്ഥാനസൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും സ്ഥാപിക്കുന്നതിനുള്ള ചെലവുകള്‍ക്കായും 30 കോടി രൂപ ഭരണനിര്‍വഹണ ചെലവുകള്‍ക്കായും വിനിയോഗിക്കും. 2026-27 സാമ്പത്തിക വര്‍ഷം മുതല്‍ 2030-31 സാമ്പത്തിക വര്‍ഷം വരെ അഞ്ച് വര്‍ഷക്കാലയളവിലേക്കാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വ്യവസ്ഥകള്‍ പ്രകാരം ഒരു പാര്‍ക്കിന് 1,000 കോടി രൂപ വരെ കേന്ദ്ര ധനസഹായം നല്‍കും. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ കുറഞ്ഞത് 500 കോടി രൂപയുടെ വിഹിതത്തിന് വിധേയമായിട്ടാകും ഇത്.

രാസവ്യവസായ വികസനത്തെ ഇത് പ്രോത്സാഹിപ്പിക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്‌ക്കുന്നതിനും ഇത് വഴിയൊരുക്കും. ആഗോള മൂല്യശൃംഖലയില്‍ മികച്ച രീതിയിലെ ഏകോപനത്തിന് ഭാരതത്തിലെ രാസവ്യവസായത്തെ ഇത് സഹായിക്കും. ഉയര്‍ന്ന കയറ്റുമതിയിലേക്കും കൂടുതല്‍ ഇറക്കുമതി ബദലുകളിലേക്കും നയിക്കും. കുറഞ്ഞത് രണ്ടായിരം ഏക്കര്‍ ഭൂമിയെങ്കിലും പാര്‍ക്കിന് വേണം. പൊതുമാലിന്യ സംസ്‌കരണ പ്ലാന്റ്, സംസ്‌കരണ- സംഭരണ- നിര്‍മാര്‍ജന സൗകര്യം, ജലവിതരണ സംവിധാനങ്ങള്‍, , ഡിസ്റ്റിലേഷന്‍ സൗകര്യങ്ങള്‍, പരസ്പരം ബന്ധിപ്പിച്ച പൈപ്പ്‌ലൈന്‍ ശൃംഖല, ലോജിസ്റ്റിക്സ്, സംഭരണ സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കും.

ബെല്ലാരി- ഗുണ്ടക്കല്‍ പാതയുടെ വികസനത്തിനായി 1264 കോടി രൂപയുടെ പദ്ധതിയ്‌ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മൂന്നും നാലും ലൈനുകളുടെ വികസനത്തിലൂടെ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റര്‍ വര്‍ദ്ധിപ്പിക്കും. കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മൂന്ന് ജില്ലകളെ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ബെല്ലാരി കോട്ട, ശ്രീകുമാര സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയില്‍ കണക്റ്റിവിറ്റി ഇതിലൂടെ മെച്ചപ്പെടുത്തും. ഇരുമ്പയിര്, ഡോളമൈറ്റ്, ചുണ്ണാമ്പുകല്ല്, ഇരുമ്പ്, സ്റ്റീല്‍, കല്‍ക്കരി, വളങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ ചരക്ക് ഗതാഗതത്തിനും പാത വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.