ആയിരം കൈകളും അരിഞ്ഞുവീഴ്‌ത്തി കാര്‍ത്ത്യവീരനെ കാലപുരിക്കയച്ചയാളാണ് ക്ഷത്രിയകുലാന്തകനായ പരശുരാമന്‍. ക്ഷത്രിയ രക്തത്തില്‍ പിതൃതര്‍പ്പണം ചെയ്ത വീരപോരാളി. അഹന്ത നിറഞ്ഞ വീരവചനങ്ങള്‍ അറിവിനാലുള്ള വിനയത്തോടാണ് ഏറ്റുമുട്ടാനെത്തിയിരിക്കുന്നത്.
അയോധ്യയിലേക്കുള്ള വിവാഹഘോഷയാത്രയെ തടയാനെത്തിയ ഭാര്‍ഗവരാമനു മുന്നില്‍ എളിമയാര്‍ന്ന ശരണാര്‍ഥിയായി ദശരഥന്‍. ഉച്ചസൂര്യസമാനമായ കോപാഗ്‌നി ശ്രീരാമചന്ദ്രനു നേര്‍ക്കാണ് പിന്നീട്. പൗരുഷത്തിന്റെ മാറ്റുരയ്‌ക്കല്‍, അവതാരപുരുഷന്മാരുടെ മുഖാമുഖം. ‘ഞാനൊഴിഞ്ഞുണ്ടോ രാമനി ത്രിഭുവനത്തിങ്കല്‍ ?’ എന്നാണ് ഭാര്‍ഗവരാമന്റെ ചോദ്യം. കുട്ടികളോടിങ്ങനെയായാല്‍ എങ്ങനെ എന്നു കോസലരാമന്‍.
അവിടത്തെ ആജ്ഞ ധിക്കരിക്കാനാവാത്തതിനാല്‍ വില്ലുകുലയ്‌ക്കാന്‍ ശ്രമിക്കുകതന്നെ. പിന്‍വലിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അമ്പിന്റെ ലക്ഷ്യം ഏതെന്ന് ആരായുമ്പോഴാണ് വിനയത്തിന്റെ കരുത്ത്. നേരിട്ടതാരെയെന്ന് പരശുരാമനും ബോധ്യമാകുന്നു. താന്‍ സഞ്ചയിച്ച പുണ്യമത്രയുമാണ് ശ്രീരാമബാണത്തിനു ലക്ഷ്യമായി പരശുരാമന്‍ കാട്ടിക്കൊടുക്കുന്നത്. ഭഗവാനെ വണങ്ങി അദ്ദേഹം മഹേന്ദ്രാചലത്തിലേക്ക്.
അയോധ്യയില്‍ കേകയരാജന്‍ യുധാജിത്തിന്റെ ദൂതനെത്തിയിരിക്കുന്നു. കൈകേയീതനയനെ കൂട്ടിക്കൊണ്ടുപോകാനാണ് വരവ്. ഭരതനൊപ്പം ശത്രുഘ്‌നനെയും കേകയത്തില്‍ പോയിവരാന്‍ നിയോഗിക്കുകയാണ് ദശരഥന്‍.
















