ന്യൂദൽഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അപമാനിക്കുന്നതും മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്.
ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള നിയമത്തിലാണ് ഭേദഗതി വരുത്തി, വന്ദേമാതരത്തെയും കൂടി ഈ നിയമത്തിന് കീഴിൽ കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നത്. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം കൂടി ആലപിക്കണമെന്ന് സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. ഇതിന് തടസം നിൽക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.
ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും അപമാനിക്കുന്നതിനെതിരെ നിലവിലുള്ള നിയമങ്ങളെ കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
















