പത്തനംതിട്ട: പതിനോരായിരം കോടി രൂപ കടത്തിലായ കെഎസ്ഇബിക്ക് 1,178 വന്‍കിട സ്ഥാപനങ്ങള്‍ നല്‍കാനുള്ളത് ശതകോടികള്‍. കൃത്യമായ കുടിശ്ശിക തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.
2021 ഡിസംബര്‍ വരെ വൈദ്യുതി ബോര്‍ഡിന് 2117 കോടി രൂപയായിരുന്നു കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക 1020.74 കോടിയും സ്വകാര്യ സ്ഥാപനങ്ങളുടേത് 1023.76 കോടിയും ആയിരുന്നു. ഇതില്‍ 370 കോടി രൂപ പിരിച്ചെടുക്കുന്നത്, സ്ഥാപന ഉടമകളുടെ പരാതിയില്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ശക്തമായ നിയമ വിഭാഗം ഉണ്ടായിട്ടും സ്റ്റേ നീക്കാന്‍ ബോര്‍ഡ് തയാറാകാത്തതില്‍ വന്‍ അഴിമതി ഉണ്ടെന്ന ആരോപണവും ശക്തമാണ്.
2007ല്‍ വി.എസ്. അച്ച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് 1872 കോടിയായിരുന്നു കുടിശ്ശികയെങ്കില്‍ അന്ന് ബാധ്യത 350 കോടി മാത്രമായിരുന്നു. പത്ത് വര്‍ഷമായി തുടര്‍ന്ന പിണറായി സര്‍ക്കാരിന്റെ കാലത്താണ് വൈദ്യുതി ബോര്‍ഡിന് ഏറ്റവുമധികം ബാധ്യതയും നഷ്ടവും ഉണ്ടായത്. ആകെ വൈദ്യുതി ഉത്പാദനത്തിന്റെ അഞ്ച് ശതമാനം സൗരോര്‍ജ മേഖലയില്‍ നിന്നാവണം എന്ന റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശവും പിണറായി സര്‍ക്കാര്‍ പാലിച്ചില്ല. വന്‍കിട പദ്ധതികള്‍ ഒന്നും ആരംഭിച്ചതുമില്ല. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബോര്‍ഡിനുണ്ടായ 549.21 കോടി രൂപയുടെ നഷ്ടത്തില്‍ 90 ശതമാനവും (494.29 കോടി രൂപ) സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നിട്ടും കെഎസ്ഇബിയുടെ കടബാധ്യതയില്‍ ഉണ്ടായത് 4506.24 കോടി രൂപയുടെ വര്‍ദ്ധനവാണ്.
















