തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കടുത്ത വൈദ്യുതി നിയന്ത്രണവും പവര്‍കട്ടും. ചൂട് വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്‍ഡിലേക്ക് കുതിച്ചുയരുന്നു.
സ്വിച്ചിട്ടാല്‍ കത്തുന്നതു പോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി. പ്രതിസന്ധിക്ക് കാരണം പിണറായി സര്‍ക്കാരിന്റെ കാലത്തെ അനാസ്ഥയെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും കൃത്യമായ ആസൂത്രണമില്ലായ്‌മയാണ് കേരളത്തെ ഇരുട്ടിലാക്കുന്നത്.
ശാസ്ത്രീയമായ എനര്‍ജി മാനേജ്‌മെന്റ് സംവിധാനം കെഎസ്ഇബിയില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ വേനല്‍ സമയത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോള്‍ റെഗുലേറ്ററി കമ്മിഷന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയം നോക്കി പദ്ധതി നടപ്പിലാക്കിയില്ല.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ പീക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്കില്‍ മാറ്റം വരുത്തുകയും ഇതോടെ ഉപഭോക്താക്കള്‍ തന്നെ വൈദ്യുതി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തുമായിരുന്നു. എല്‍ നിനോ പ്രതിഭാസത്തെയാണ് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം വേണമെന്ന് റെഗുലേറ്ററി കമ്മിഷന്‍ ഓരോ യോഗത്തിലും കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടും കെഎസ്ഇബി മുഖം തിരിച്ചു. സോളാര്‍ പദ്ധതിക്ക് കേന്ദ്രം എല്ലാവിധ പിന്തുണ നല്‍കിയിട്ടും സംസ്ഥാനം അവഗണിച്ചു. സോളാര്‍ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നല്‍കിയിരുന്നെങ്കില്‍ വീടുകളില്‍ ഇന്‍വെട്ടറുകള്‍ സ്ഥാപിച്ച് പീക് സമയത്ത് വൈദ്യുതി കെഎസ്ഇബിയില്‍ നിന്നും ഉപയോഗിക്കുന്നതിന് കുറവുണ്ടാക്കാമായിരുന്നു.
പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതിലെ കള്ളക്കളികളും കേരളത്തെ ഇരുട്ടിലേക്ക് നയിച്ചു.
കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കിയിരുന്ന ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കി. വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയാലേ സ്വകാര്യ കമ്പനികളില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ സാധിക്കൂ. ഇടനിലക്കാരാണ് ഇത് നിയന്ത്രിക്കുന്നതും. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളില്‍ വെള്ളം സംഭരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. പലയിടത്തും ദിവസത്തില്‍ മൂന്നും നാലും തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണുള്ളത്. വ്യാപാരികള്‍ കടുത്ത പ്രതിഷേധത്തിലാണ്. സന്ധ്യ കഴിഞ്ഞാല്‍ ചെറുകിട സ്ഥാപനങ്ങള്‍ അടിച്ചിടേണ്ട അവസ്ഥയിലാകുന്നു.
മന്ത്രിമാരുടെ പ്രസ്താവനകള്‍ക്കെതിരെ കെഎസ്ഇബി ജീവനക്കാര്‍ രംഗത്ത് വന്നു. സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്ക് ബോര്‍ഡിനെ കുറ്റപ്പെടുത്തരുതെന്ന് അവര്‍ പറഞ്ഞു.
















