Samskriti

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

Published by
രജി ചന്ദ്രശേഖര്‍

വിശ്വാമിത്രനോടൊപ്പം വനത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് രാമനും ലക്ഷ്മണനും താടകയെക്കുറിച്ച് കേള്‍ക്കുന്നത്. ഒരുകാലത്ത് യക്ഷിണിയായിരുന്ന അവള്‍ ശാപഫലമായി രാക്ഷസിയായി മാറി, ഋഷിമാരുടെ യാഗങ്ങളും വനജീവിതവും നശിപ്പിച്ചുകൊണ്ടിരുന്നു. ഒരു സ്ത്രീയെ വധിക്കേണ്ടി വരുമെന്ന സംശയം രാമന്‍ പ്രകടിപ്പിച്ചപ്പോള്‍, ധര്‍മ്മസംരക്ഷണത്തിനുവേണ്ടി ദുഷ്ടതയെ തടയുക എന്നതാണ് ക്ഷത്രിയന്റെ കടമയെന്ന് വിശ്വാമിത്രന്‍ ഉപദേശിച്ചു. ഗുരുവിന്റെ നിര്‍ദേശം മാനിച്ച് രാമന്‍ താടകയെ വധിച്ചു. ഇതായിരുന്നു രാമന്റെ ആദ്യ ധര്‍മ്മയുദ്ധം.

ഈ സംഭവം നമ്മെ ഒരു ഗഹനസത്യം പഠിപ്പിക്കുന്നു. കരുണ ഒരു മഹത്തായ ഗുണമാണ്; എന്നാല്‍ കരുണയുടെ പേരില്‍ തിന്മയെ വളരാന്‍ അനുവദിക്കരുത്. വ്യക്തിയോടുള്ള സഹാനുഭൂതിയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍, ധര്‍മ്മത്തിന്റെ പക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ വിവേകം ആവശ്യമാണ്.

തിന്മയെ നേരിടുന്നത് പ്രതികാരമല്ല; നിരപരാധികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ്. രാമന്റെ ആദ്യ അമ്പ് ആ ലക്ഷ്യത്തിലേക്കായിരുന്നു.

രാമസ്പര്‍ശം: കരുണ ഹൃദയത്തിന്റെ ശക്തിയും ധര്‍മ്മം അതിന് ദിശ കാണിക്കുന്ന വിവേകവുമാണ്.