കൊല്ലം: സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട് കോടതി. കൊല്ലം ചവറ കുടുംബകോടതിയുടേതാണ് ഉത്തരവ്. തൊടിയൂർ സ്വദേശിയായ യുവാവിന് പ്രതിമാസം 2,500 രൂപ വീതം നൽകാൻ കോടതി വിധിച്ചു.
ആറ് വർഷമായി ഇരുവരും പിരിഞ്ഞുകഴിയുകയാണ്. ഇവരുടെ വിവാഹമോചനം കോടതി അനുവദിച്ചിട്ടുണ്ട്. ഭാര്യ തന്നെ ഉപേക്ഷിച്ചെന്ന് കോടതിയിൽ പറഞ്ഞ യുവാവ്, ഭാര്യ ദാമ്പത്യബന്ധത്തിലെ കടമകൾ നിർവഹിക്കുന്നില്ലെന്നും അവരിൽ നിന്ന് ജീവനാംശം കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് യുവാവ് വാദിച്ചു. ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ബിരുദവും ബി.എഡും ഉള്ളയാളാണ് ഭർത്താവ്.
ഇവർക്ക് രണ്ടു പെൺമക്കളുണ്ട്. മൂത്തമകളുടെ വിവാഹം കഴിഞ്ഞു. ഇളയമകൾ പരാതിക്കാരനൊപ്പമാണ്. ഇയാൾക്ക് സ്വന്തമായി വരുമാനമോ വരുമാനമാർഗമോ ഇല്ല. സ്വന്തമായി വസ്തുവകകളുമില്ല. മുൻ ഭർത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് കോടതിയെ ബോധിപ്പിക്കാൻ ഭാര്യക്ക് കഴിയാതിരുന്നതിനെ തുടർന്നാണ്, പ്രതിമാസം സംരക്ഷണച്ചെലവിനത്തിൽ 2,500 രൂപ കോടതി ഉത്തരവായത്.
ഭർത്താവിനുവേണ്ടി അഭിഭാഷകരായ അനൂബ് കെ.ബഷീർ, സുരേഷ് കണിച്ചേരിൽ, സൈമാ നിസാർ എന്നിവർ കോടതിയിൽ ഹാജരായി.
















