Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കട്ടപ്പന: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള കാര്യമായ മഴക്കുറവ് സാരമായി ബാധിക്കുന്നത് ഏലം കൃഷിയേയായിരിക്കുമെന്ന് സ്‌പൈസസ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലെ മഴയില്‍ 55ശതമാനത്തിലധികം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ജൂലൈ പകുതി വരെ കുറഞ്ഞത് 1200 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. പക്ഷേ ഇത്തവണ ലഭിച്ചതാകട്ടെ വെറും 490 മില്ലീ മീറ്റര്‍ മാത്രമാണ്. കര്‍ക്കിടകം പിറന്നിട്ടും ഏലത്തിന്റെ പ്രധാന ഉദ്പ്പാദന മേഖലയിലുടനീളം വലിയ തോതിലുള്ള മഴക്കുറവാണ് അനുഭവപ്പെടുന്നത്. ഇതിനാല്‍ ഏലത്തോട്ടങ്ങളിലെ സൂക്ഷ്മ കാലാവസ്ഥാ വ്യവസ്ഥയില്‍ കാതലായ മാറ്റം പ്രകടമായിരിക്കുകയാണ്. ഇത് ഏലച്ചെടികളില്‍ പൂവിടുന്നതിനും കായ് പിടുത്തത്തിനും കാലതാമസത്തിന് കാരണമാകും.

ജലസേചനത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നതിനൊപ്പം ഫ്യൂസേറിയം (പൂപ്പൽ ബാധ), വില്‍ട്ട് (തണ്ടുചീയൽ) രോഗങ്ങള്‍ക്കും ത്രിപ്‌സ് (ചെടികളുടെ നീര് ഊറ്റിക്കുടിക്കുന്ന പ്രാണികൾ), തണ്ടുതുരപ്പന്‍ തുടങ്ങിയ കീടങ്ങളുടെ ആക്രമണത്തിനും ഇടയാക്കും. തമിഴ്‌നാട്ടിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ അനുകൂലമായിരുന്നുവെങ്കിലും ഇവിടങ്ങളിലെ ചെറു ഏലത്തിന്റെയും വലിയ ഏലത്തിന്റെയും ഉത്പാദനത്തിന് 10 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നാണ് സ്‌പൈസസ് ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍.

എല്‍ – നിനോയുടെ സ്വാധീനം മൂലം കേരളത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. 2025-26 സീസണ്‍ ഏലം കര്‍ഷകര്‍ക്ക് ഉദ്പാദനത്തിന്റെയും വിലയുടെയും കാര്യത്തില്‍ മികച്ച കാലമായിരുന്നു. കഴിഞ്ഞ സീസണില്‍ ഉദ്പ്പാദനം 24715 ടണ്ണിലെത്തിയിരുന്നു. 2024-25 സീസണില്‍ ഇത് 20906 ടണ്ണായിരുന്നു. അന്ന് 2470 രൂപ വില ലഭിച്ചിരുന്നെങ്കില്‍ പിന്നീട് വില 3000 കടക്കുകയും ചെയ്തു.

സാധാരണ കാലാവസ്ഥ ക്രമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആദ്യം പ്രതിഫലിക്കുന്നത് ഏലം പോലെയുള്ള വിളകളിലാണെന്നാണ് കാലാവസ്ഥ നിരീക്ഷണ ശാസ്ത്രജ്ഞനായ ഗോപകുമാര്‍ ചോലയില്‍ ചൂണ്ടിക്കാട്ടുന്നത്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കാലവര്‍ഷത്തിന്റെ ബാക്കിപത്രമായ കര്‍ക്കിടകം കനിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Recent Posts