മുഹമ്മ: മറ്റു ജോലി തിരക്കിനിടയിലും കാര്‍ഷിക മേഖലയില്‍ വിജയക്കൊടി പാറിക്കുകയാണ് കൊച്ചനാകുളങ്ങര തുളസിഭവനത്തില്‍ തുളസിദാസ്. വീടിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ പുരയിടത്തിലാണ് പച്ചക്കറിയിനങ്ങള്‍ കൃഷി ചെയ്യുന്നത്. വര്‍ഷം ഒന്നരലക്ഷം രൂപയിലേറെ കൃഷിയില്‍ നിന്ന് തുളസിദാസിന് ആദായമായി ലഭിക്കുന്നുണ്ട്. ക്ഷീരകര്‍ഷകന്‍ കൂടിയായ തുളസിദാസ് രാസവളത്തിന്റെ കലര്‍പ്പില്ലാതെയാണ് കൃഷി നടത്തുന്നത്. വിഷരഹിത പച്ചക്കറിയിനങ്ങള്‍ ആയതിനാല്‍ വിപണനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുളസിദാസിനെ അലട്ടാറില്ല.
കഞ്ഞിക്കുഴി, പുത്തനങ്ങാടി മേഖലകളിലെ പച്ചക്കറി കടകളിലും കൃഷിഭവന്റെ വില്‍പ്പനശാലകളിലുമാണ് വില്‍പ്പനക്ക് എത്തിക്കുന്നത്. മികച്ച ജൈവകര്‍ഷകനുള്ള കൃഷിഭവന്റെ അവാര്‍ഡ് ഇത്തവണ ലഭിച്ചത് തുളസിദാസിനാണ്.എല്‍ഐസി ഏജന്റായ തുളസിദാസ് ജേലിയുടെ ഇടവേളകളിലാണ് കൃഷിയിടത്തിലുണ്ടാകുക. ഭാര്യ ബിന്ദുവാണ് തുളസിദാസിന്റെ അഭാവത്തില്‍ കാര്‍ഷികവിളകളെ പരിചരിക്കുന്നത്. കരപ്പുറത്തെ ചൊരിമണലില്‍ മറ്റ് കര്‍ഷകര്‍ ചെയ്യാന്‍ മടിക്കുന്ന കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയ കാര്‍ഷിക വിളകളും തുളസിദാസ് വിജയകരമായി കൃഷി ചെയ്യുന്നു. പയര്‍, വെണ്ട, കുക്കുംബര്‍, ചീര തുടങ്ങിയവയാണ് മറ്റ് കൃഷികള്‍.
വെറ്റില കൃഷിയാണ് തുളസിദാസിന് ഏറെ പ്രീയം. കൃത്യമായ വരുമാനം ലഭിക്കുമെന്നതാണ് ഈ കൃഷിയുടെ മെച്ചമെന്ന് തുളസിദാസ് പറയുന്നു. നെല്‍കൃഷി നേരത്തെ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. വയലുമായി ബന്ധപ്പെട്ട ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശുചിയാക്കാത്തതാണ് കൃഷി മുടങ്ങാന്‍ കാരണം. വയലില്‍ നിറയുന്ന ജലം ഒഴുകി നീങ്ങാതെ കൃഷി നശിക്കുന്നതായുള്ള പരാതികള്‍ അവഗണിക്കപ്പെടുകയാണ് പതിവെന്ന് തുളസിദാസ് പറയുന്നു.
















