കുമരകം: നെല്‍ക്കര്‍ഷകര്‍ക്ക് അത്താണിയാണ് കുമരകം മാങ്ങായില്‍ കുട്ടന്‍ ചേട്ടനെന്ന എം.ആര്‍. രവീന്ദ്രനാഥ്. വിതയ്‌ക്കാന്‍ നിലം ഒരുക്കി വിത്തും കെട്ടി കാത്തിരിക്കുന്ന പല കര്‍ഷകര്‍ക്കും സമയത്ത് വിത്ത് കിളിര്‍ക്കാത്തത് ഏറെ പ്രതിസന്ധി ഉണ്ടാക്കാറുണ്ട്. കിളിര്‍ക്കാത്ത വിത്താണെങ്കില്‍ സമീപ പാടങ്ങളിലെ കര്‍ഷകര്‍ക്കൊപ്പം കൃഷിയിറക്കാന്‍ സാധിക്കാതെ വലയും. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ അഭയം തേടുന്നത് കുട്ടന്‍ ചേട്ടനെന്ന അനുഭവജ്ഞാനിയായ കര്‍ഷകനെയാണ്.
സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗത്തിലൂടെ അങ്കുരണ ശേഷിയുള്ള ഏതിനും നെല്‍വിത്തും കുട്ടന്‍ ചേട്ടന്റെ കരസ്പര്‍ശമേറ്റാല്‍ കിളിര്‍ക്കും. ഉമാ, ജ്യോതി, മണിരത്‌നം തുടങ്ങിയ വിത്തുകള്‍ കുട്ടന്‍ ചേട്ടന്റെ വസതിയില്‍ സ്റ്റോക്കുണ്ട്. കിളിര്‍പ്പിച്ച വിതക്കാന്‍ പാകമായ വിത്തും കുട്ടന്‍ ചേട്ടനെ സമീപിച്ചാല്‍ ലഭിക്കും. കിളിര്‍പ്പിച്ച വിത്ത് സംസ്ഥാനത്ത് മറ്റൊരിടത്തും ലഭ്യമല്ല. കര്‍ഷകര്‍ കിളിര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട വിത്ത് മാങ്ങായില്‍ എല്പിച്ചാല്‍ 48 മണിക്കൂര്‍ കൊണ്ട് കിളിര്‍പ്പിച്ച് നല്‍കും.
14 ശതമാനം ഈര്‍പ്പം ഉണ്ടെങ്കിലെ നെല്‍ വിത്തു മുളയ്‌ക്കൂ. തന്റെ 10-ാമത്തെ വയസ്സില്‍ പിതാവ് മരിച്ചതോടെ രവീന്ദ്രനാഥ് പഠനത്തോടൊപ്പം കര്‍ഷകനായി. കോടതി ജീവനക്കാരനായിട്ടായിരുന്നു ഔദ്യേഗിക ജീവിതം. 2004-ല്‍ ശിരസ്തദാര്‍ ആയി വിരമിച്ചു. അതോടെ പൂര്‍ണ്ണസമയ കര്‍ഷകനായി. ഒരേക്കറില്‍ തുടങ്ങിയ നെല്‍ കൃഷി ഇപ്പോള്‍ 22 ഏക്കറിലേക്ക് വളര്‍ന്നു. തന്റെ പാടത്ത് വിളയുന്ന നെല്ലത്രയും ഉണങ്ങി വിത്താക്കുകയാണ് ഈ 76-കാരന്റെ പതിവ്.
ഗ്രോ ബാഗിനുപകരം സിമന്റ് ചാക്കുകളില്‍ പച്ചക്കറി കൃഷി ചെയ്ത് ഈ കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്നത് നൂറു മേനിയാണ്. ‘ഒരു വീട്ടില്‍ ഒരു മുളക് ചെടിയും കറിവേപ്പും ഇഞ്ചിയും’ എന്ന ഇദ്ദേഹത്തിന്റെ പദ്ധതിക്ക് കൃഷി വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പോട്ടിങ് മിശ്രിതം തയ്യാറാക്കിയാണ് പച്ചക്കറിക്കൃഷി. പ്രഭാതത്തില്‍ ചായ ഗ്ലാസ് കഴുകുന്ന വെള്ളവും കഞ്ഞി വെള്ളവും ഉപയോഗിച്ചാണ് നനയ്‌ക്കുന്നത്. 400-ല്‍ അധികം കാര്‍ഷിക പുസ്തകങ്ങള്‍ വായനാ മുറിയില്‍ കരുതിയിട്ടുണ്ട്.
വ്യവസായ വകുപ്പില്‍ നിന്നും വിരമിച്ച ഭാര്യ രത്‌നമ്മ നല്‍കുന്ന പ്രോത്സാഹനവും സഹായവും കുട്ടന്‍ ചേട്ടന്റെ കാര്‍ഷിക ജീവിതത്തിലെ വിജയത്തിന് കരുത്തേകുന്നു
















