ധര്‍മസങ്കടത്തിന്റെ ചുഴിയിലാണ് ദശരഥന്‍. ക്ഷിപ്രകോപിയായ വിശ്വാമിത്രനാണ് രാമലക്ഷ്മണന്മാരെ യാഗരക്ഷാര്‍ഥം വനത്തിലേക്കു കൂട്ടാന്‍ എത്തിയിരിക്കുന്നത്. വസിഷ്ഠമഹര്‍ഷിയുടെ ശിക്ഷണത്തില്‍ വേദശാസ്ത്രാദികള്‍ പഠിച്ചു വളരുന്ന കുമാരന്മാരെ കണ്ടു കൊതിതീര്‍ന്നിട്ടില്ല. ബാലകരായ മക്കള്‍ക്ക് വനത്തില്‍ നേരിടേണ്ടിവരിക എന്തായിരിക്കും?
രാജാവിന്റെ ആശങ്കകള്‍ അകറ്റുക ഗുരുധര്‍മമാണ്. സകലചരാചരഗുരുവായ ഭഗവാന്റെ ഗുരുവാകാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് അയോധ്യയുടെ കുലഗുരു വസിഷ്ഠന്‍. എല്ലാം അറിയുന്ന ജ്ഞാനി.
വിശ്വാമിത്രമഹര്‍ഷിയും അങ്ങനെതന്നെ. അയോധ്യയില്‍ പിറന്നിരിക്കുന്നത് ആരെന്നറിഞ്ഞ്, അവിടത്തെ ദര്‍ശനം കാംക്ഷിച്ചുകൂടിയാണ് അദ്ദേഹത്തിന്റെ വരവ്.
മക്കളെയോര്‍ത്ത് ചിന്താചഞ്ചലനായ മഹാരാജാവിനെ സമചിത്തതയിലേക്കു നയിക്കാന്‍ വസിഷ്ഠഗുരു ആ രഹസ്യം വെളിപ്പെടുത്തുന്നു: രാമന്‍ സാക്ഷാല്‍ വിഷ്ണുതന്നെയാണ്. ലക്ഷ്മണന്‍ അനന്തനാണ്. ഭരതശത്രുഘ്‌നന്മാര്‍ ശംഖചക്രങ്ങളും.
യോഗമായാദേവി മിഥിലയില്‍ യാഗവേളയില്‍ സീതയായി അവതരിച്ചിട്ടുണ്ട്. രാമനെയും സീതയെയും യോജിപ്പിക്കുക എന്നതും വിശ്വാമിത്രന്റെ ദൗത്യത്തില്‍ പെടുന്നു.
ചാഞ്ചല്യം അകലുന്ന രാജാവിനു മുന്നില്‍ വസിഷ്ഠമുനിയിലെ ജ്ഞാനമഹിമ പൂര്‍ണതയാര്‍ജിച്ചു വിളങ്ങുന്നു.
















