ന്യൂദൽഹി: ആവശ്യങ്ങൾ നേടുകയല്ല, നിയമം കൈയിലെടുക്കുകയാണ് സിജെപി എന്ന കോക്രോച്ച് പാർട്ടിയുടെ ലക്ഷ്യമെന്ന് വീണ്ടും തെളിയുന്നു. നാളെ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിജെപി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നാളെ ആരംഭിക്കാനിരിക്കുകയാണ്. തിങ്കളാഴ്ച പാർലമെന്റിലേക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുമെന്ന പ്രഖ്യാപിച്ച മാർച്ചിന് അനുമതി നൽകുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ദൽഹി പോലീസ് ഇന്നും വ്യക്തമാക്കി.
ബിഎൻഎസ്എസിന്റെ സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ന്യൂദൽഹി ജില്ലയിൽ പ്രാബല്യത്തിലുണ്ടെന്നും അതനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ജൂലൈ 20 ന് സിജെപി പാർലമെന്റിലേക്ക് നടത്താൻ ഉദ്ദേശിക്കുന്ന മാർച്ച് സംബന്ധിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്ത്, അത്തരം ഒരു പ്രതിഷേധ പരിപാടിക്ക് അനുമതി തേടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് ദൽഹി പോലീസ് പറഞ്ഞു.
നിരോധന ഉത്തരവുകൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയും സെക്ഷൻ 223 ബിഎൻഎസും മറ്റ് ബാധകമായ നിയമ വ്യവസ്ഥകളും പ്രകാരം പ്രോസിക്യൂഷന് വിധേയരാകും, പോലീസ് പറഞ്ഞു.
















