പൊതുവെ മീറ്റിങ്ങുകള്‍ നീണ്ടാല്‍, അവിടെ തന്നെ തങ്ങി, പിറ്റേന്ന് മാത്രമേ പോകുന്ന പതിവുള്ളൂ. പക്ഷേ, ഇന്ന് ആകെ മൊത്തത്തില്‍ പെട്ടുപോയി. നാളെ രാവിലെ പരീക്ഷാ ഡ്യൂട്ടിയുണ്ട്. പോയില്ലെങ്കില്‍, പിന്നെ പുകിലായി. നേരിട്ടുള്ള ബസ് ഇനി ഇല്ലെങ്കിലും, ഏതെങ്കിലും ബസ് മാറി മാറി പൊയ്‌ക്കോളാം എന്നു പറഞ്ഞിറങ്ങാന്‍ തുടങ്ങിയപ്പോള്‍, അതാ സായ് വരുന്നു. ട്രിച്ചി റെയില്‍വേ സ്റ്റേഷന്റെ അടുത്ത് നല്ല പൊടി മസാല ദോശ കിട്ടും, അത് കഴിച്ചിട്ട് ബസ് സ്റ്റാന്‍ഡില്‍ ആക്കാമെന്ന് ഒരേ വാശി. ശരി, എന്തെങ്കിലും ആവട്ടെയെന്ന് പറഞ്ഞ് ബാഗും എടുത്ത് ഇറങ്ങി.
ഉരുളക്കിഴങ്ങും കാരറ്റും ചേര്‍ത്ത മസാല, അതിന് മറുപുറം ഉഴുന്നും മുളകുപൊടിയും വെളുത്തുള്ളിയുമൊക്കെ ചേര്‍ത്ത ഒരു പൊടി വിതറി, നന്നായി മൊരിച്ചെടുത്ത ദോശ-നല്ല എരിവ്, നല്ല സ്വാദ്. സായിയെക്കൊണ്ട് ഇത്തരം ഉപകാരങ്ങള്‍ ഇടയ്‌ക്കിടെ ഉണ്ടാവാറുണ്ട്.
അവിടുന്ന് നേരെ, ബസ് സ്റ്റാന്‍ഡിലേക്ക്. എയര്‍പോര്‍ട്ട് പോലൊരു വലിയ ബസ് സ്റ്റാന്‍ഡ്. ഈ അടുത്താണത്രേ ഉദ്ഘാടനം ചെയ്തത്. പൊതുവെ, തമിഴ്‌നാട്ടിലെ പല ബസ് സ്റ്റാന്‍ഡുകളും വൃത്തിയുടെ കാര്യത്തില്‍ വളരെ പിന്നാക്കമാണ്, പക്ഷേ ഇത് നന്നായിട്ടുണ്ട്. എയര്‍ കണ്ടീഷനൊക്കെ ചെയ്ത്, ആകെ ഒരു വൃത്തിയുണ്ട്.
പിന്നെ കാണാം എന്ന് സായിയോട് പറഞ്ഞ്, ബസ് തപ്പി നടന്നു. നേരിട്ടുള്ള ബസ് ഇനി രാത്രി 12 മണി കഴിഞ്ഞേയുള്ളൂ. പക്ഷേ, എന്നെയും കാത്ത് ഒരു വേളാങ്കണ്ണി ബസ് നാലാമത്തെ പ്ലാറ്റ്‌ഫോമില്‍ നില്‍പ്പുണ്ടായിരുന്നു. എനിക്ക് ഇറങ്ങേണ്ടത് നാഗപട്ടണത്തിലാണ്. അവിടെ നിന്ന് 20 കിലോമീറ്റര്‍ കൂടി യാത്ര ചെയ്യണം കോളജിലേക്ക് എത്താന്‍. എന്തായാലും, അതില്‍ തന്നെ കയറി. ഇടത് വശത്ത് രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന സീറ്റുകളില്‍ വിന്‍ഡോ സൈഡ് പിടിച്ചു. അതാണ് തല്‍ക്കാലം സൗകര്യം.
കാലിന്റെ നീളം കാരണം ഒരു ബസിലും ഈയിടെയായി ആത്മസംതൃപ്തിയോടെ ഇരിക്കാന്‍ പറ്റാറില്ല. ട്രെയിന്‍ തന്നെ മികച്ചത്, പക്ഷേ ഈ റൂട്ടില്‍ ഇനി എന്നാണാവോ ഒരു രാത്രികാല ട്രെയിന്‍ വരിക! ഖജനാവ് കാലിയായതുകൊണ്ട്, സ്ലീപ്പര്‍ ബസ് ബുക്ക് ചെയ്യാനുള്ള ആവതുമില്ല, വല്ല ധവളപത്രവും ഇറക്കി പ്രിന്‍സിപ്പലിനോട് അഡ്വാന്‍സ് ചോദിക്കേണ്ടിയിരിക്കുന്നു. വരുന്നിടത്ത് വെച്ച് കാണാം എന്ന ലൈനില്‍, അവിടെ തന്നെയിരുന്നു.
എല്ലാ സീറ്റുകളും പതിയെ ഫില്ലായിക്കൊണ്ടിരിക്കുന്നു. അവസാനമായി ഒരു വലിയ കുടുംബമാണ് അതില്‍ കയറിയതെന്ന് തോന്നുന്നു. ഒന്നിച്ചിരിക്കാന്‍ പറ്റാത്തതിനാല്‍, അവര്‍ പല ഇടങ്ങളിലായി ഇരുന്നു. കൂട്ടത്തില്‍ ഇളയ മകന്‍ എന്റെ അടുത്തും വന്നിരുന്നു. കൊച്ചു പയ്യന്‍ – എട്ടോ പത്തോ വയസ്സ് പ്രായം കാണുമെന്ന് തോന്നുന്നു. നേരം വൈകിയതിനാല്‍, ചെറുതായി ഒന്ന് മയങ്ങാം എന്ന് കരുതി. ഇനി നാഗപട്ടണം എത്താന്‍ എന്തായാലും നാല് മണിക്കൂര്‍ അടുത്ത് സമയം വേണ്ടിവരും. രാത്രി ആയതിനാലും, തമിഴ്‌നാട്ടിലെ റോഡുകള്‍ അത്യാവശ്യം നല്ല നിലയില്‍ തന്നെ പണി തീര്‍ത്തതിനാലും, പെട്ടെന്ന് എത്താമെന്നതാണ് പ്രതീക്ഷ. പറ്റാവുന്ന അത്രയും കാല് നിവര്‍ത്തി, തല ഒരു വശത്തേക്ക് ചായ്ച്ച് മയങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍, പയ്യന്‍ പതിയെ എന്റെ കൈയ്‌ക്ക് മുകളിലായി തല ചായ്ച്ച് വെച്ചു ഉറക്കമായി. എന്റെ നീളത്തിന്, തോളറ്റം ചായ്‌ക്കാന്‍ അവന് പറ്റില്ല. ഉറങ്ങട്ടെ എന്ന് ഞാനും കരുതി, മറ്റൊരു വശത്തേക്ക് ചരിഞ്ഞു ഞാനും കിടന്നു. നേരം വൈകിയില്ലേ, വീട്ടിലാണെങ്കില്‍ ഈ നേരം ഉറങ്ങേണ്ട പയ്യനാണ്, പാവം! പക്ഷേ, കുറെ നേരം ഇങ്ങനെ ഞെളിഞ്ഞും പിരിഞ്ഞും, അസ്വസ്ഥത കാട്ടിക്കൊണ്ടേ ഇരുന്നു അവന്‍. ഉറക്കവും കിടക്കുന്നതും ശരിയാകുന്നില്ല. ഇത്ര ബുദ്ധിമുട്ടി കിടക്കുന്നതെന്തിന്, മടിയില്‍ കിടന്നോ എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷേ എന്തോ പറയാന്‍ തോന്നിയില്ല.
പയ്യന്‍ എവിടാ ഇറങ്ങുന്നതെന്ന് എനിക്കറിയില്ല. വീട്ടുകാര്‍ ആണേല്‍ കണ്ട മൈന്റ് ഇല്ല, ഓരോരുത്തരും അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞു കിടന്ന് ഉറങ്ങുന്നു. ഇവന്റെ ഈ ഞെളിപിരി കാരണം എനിക്കും ഉറങ്ങാന്‍ പറ്റുന്നില്ല. അവസാനം സഹികെട്ട് നിനക്ക് മടിയില്‍ കിടന്ന് ഉറങ്ങണോന്ന് ഞാന്‍ ചോദിച്ചു, ‘ആം’ എന്ന് മാത്രം പറഞ്ഞു, അവന്‍ മടിയിലോട്ട് കിടന്നു. അവന്റെ സൈസിന്, ഇപ്പോ കാല് അത്യാവശ്യം നീട്ടി കിടക്കാന്‍ പറ്റുന്നുണ്ട്. ബസിന് കുലുക്കം ഉള്ളതുകൊണ്ട്, ഞാന്‍ ഒരു കൈകൊണ്ട് തലയ്‌ക്ക് ഒരു താങ്ങും വെച്ചിട്ടുണ്ട്. പിറകില്‍ നിന്ന് അവന്റെ കൂടെയുള്ള മുതിര്‍ന്നയാള്‍ ചോദിച്ചു – സാര്‍ പ്രശ്‌നം ഒന്നുമില്ലല്ലോ? അതിനെന്താ, ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞു ഞാനും ഇരുന്നു. പയ്യന്‍ നല്ല ഉറക്കത്തിലായി. നന്നായി, എനിക്കും ഒന്നുറങ്ങാമല്ലോ. പക്ഷേ, ഉറക്കത്തിന് പകരം കൂടുതല്‍ ചിന്തകളിലേക്ക് എന്റെ മനസ്സ് പാഞ്ഞുകൊണ്ടേയിരുന്നു.
ചെറുപ്പം മുതല്‍, ഒരു അനിയന്‍ കൂടെ ഉണ്ടാവണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു എനിക്ക്. പക്ഷേ, എല്ലാ സ്‌നേഹവും ഒന്നിച്ച് അനുഭവിക്കാന്‍ – ഒറ്റമകനായി ജീവിക്കാന്‍ ആയിരുന്നു വിധി. ഇടയ്‌ക്കിടക്ക് അത് ഓര്‍ക്കും – അനിയന്‍ ഉണ്ടാരുന്നേല്‍, അവനെ ഒരു എഞ്ചിനീയറോ ഡോക്ടറോ ആക്കാന്‍ പറഞ്ഞു വിട്ട്, എനിക്ക് സിനിമ പഠിക്കാന്‍ പോകാമായിരുന്നു. അല്ലെങ്കില്‍ സജീവ രാഷ്‌ട്രീയത്തില്‍ ഒരുകൈ ശ്രമിക്കാമായിരുന്നു. ഇപ്പോ, എല്ലാ റോളും ഒറ്റ ഒരാള്‍ തന്നെ ചെയ്യണമല്ലോ! തമാശയ്‌ക്കപുറം, എന്തെങ്കിലുമൊക്കെ എനിക്കും പറയാന്‍ പറ്റുന്ന ആളായി അവന്‍ കൂടെ ഉണ്ടായിരുന്നിരിക്കും. ഒരു ചേട്ടന്‍ എന്ന നിലയില്‍ അവനെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിച്ചിരിക്കാം, അല്ലെങ്കില്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിക്കാമായിരുന്നു, ക്ലാസില്‍ തല്ലുണ്ടാക്കുമ്പോള്‍ അവന് വന്നു പറയാന്‍ ഒരാളായി നില്‍ക്കാമായിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അവന് ഒന്നും നോക്കാതെ വിളിക്കാന്‍ പറ്റുന്ന ഒരാളായി എനിക്ക് നില്‍ക്കാമായിരുന്നു. ഹാ, നടക്കാത്ത കാര്യങ്ങളെ പറ്റി ആലോചിച്ചുകൂട്ടാന്‍ എന്ത് രസം. ഒറ്റ മകനായാലെന്താ, ഇപ്പോള്‍ എവിടെ കൊണ്ടിട്ടാലും ജീവിക്കാന്‍ പറ്റുന്നുണ്ടല്ലോ! പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരും വരാത്ത ഉറപ്പിന്മേല്‍, ജീവിക്കാന്‍ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്.
എന്നാലും, ഈ പയ്യനോട് എനിക്കൊരു സഹോദര സ്‌നേഹം തോന്നാന്‍ കാരണം എന്തായിരിക്കും? ആവോ, ആര്‍ക്കറിയാം? പക്ഷേ, ഇപ്പോള്‍ അവന്‍ എന്റെ അനിയനാണ്, തമിഴില്‍ ഇളയവന്‍ എന്നും പറയാം. ഈ നിമിഷം അവന്‍ ഈ ലോകത്ത് വിശ്വസിച്ച് ഒരിടത്ത് കിടക്കുന്നുണ്ടെങ്കില്‍, അതെന്റെ മടിയിലാണ്. അതിനാടകീയ തമിഴ് സിനിമ പോലെയൊന്നുമല്ല, എന്തോ ഇത്തവണ അങ്ങനെ തോന്നി. സമയം പുലര്‍ച്ചെ 2 മണിയായി. കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ‘നാഗപട്ടണം! നാഗപട്ടണം!’ പതിയെ അവന്റെ തലയില്‍ തലോടി ഞാനവനെ എഴുന്നേല്‍പ്പിച്ചു, ഇവിടെ ഇറങ്ങുവാണെന്ന് പറഞ്ഞു. പിറകില്‍ നിന്ന് അവന്റെ ചേച്ചിയോ മറ്റോ, ആ സീറ്റിലേക്ക് വരാനായി എണീറ്റു. അവന്‍ എന്നെ നോക്കി ഒരു ‘താങ്ക്‌സ്’ മാത്രം പറഞ്ഞു. ഞാനും ചിരിച്ചുകൊണ്ട്, ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. മങ്ങിയ വെളിച്ചത്തില്‍ കണ്ട അവന്റെ മുഖവും ശരിയായി ഓര്‍മയില്ല, പേരാണെങ്കില്‍ ചോദിച്ചുമില്ല. ബസ് അവിടെ നിന്ന് വേളാങ്കണ്ണി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.
















