സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി അചഞ്ചല ധീര പോരാട്ടങ്ങള്‍ നടത്തിയ തോട്ടം രാജശേഖരന്‍ ഓര്‍മ്മയായി. സ്വജീവിത പാതയില്‍ ശ്രീനാരായണഗുരുദേവ ദര്‍ശനങ്ങള്‍ക്ക് പുതിയൊരു ജനകീയഭാഷ്യം അടയാളപ്പെടുത്തി. പാണ്ഡിത്യത്തിന്റെ വാഗ്‌വൈഭവമോ തലയെടുപ്പോ ഉണ്ടായിരുന്നില്ല. വിനയാന്വിതനായി ജനകീയ പ്രതിരോധങ്ങള്‍ക്ക് മിഴിവ് പകര്‍ന്നു. ശ്രീനാരായണഗുരുദേവനെ നെഞ്ചിലേറ്റിയും ധര്‍മ്മപാതയില്‍ അടിയുറച്ചും പോരാടി അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. അവര്‍ക്ക് ആശ്വാസവും ആവേശവും പകര്‍ന്നു. പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ കാണിച്ച കാര്‍ക്കശ്യം പലരേയും അലോസരപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി കരുണാകരന്റെ മുഖത്തുനോക്കി വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിടാന്‍ ഒരു മടിയുമില്ലായിരുന്നു. എങ്കിലും മുഖ്യമന്ത്രിമാര്‍ക്കെല്ലാം ഇഷ്ടപ്പെട്ട തോഴനും പൊതുജന സേവകനുമായി വിരമിച്ച കാലം വരെ അറിയപ്പെട്ടു.
പ്രസ് അക്കാദമി, തോന്നക്കല്‍ കുമാരനാശാന്‍ സ്മാരക കേന്ദ്രം, ബുക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തുടങ്ങിയവയുടെ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. നോവല്‍, നാടകം, പഠനം, തുടങ്ങി പതിനഞ്ചോളം കൃതികള്‍ രചിച്ചു. ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് ‘ശിവഗിരി സമരം ഒരു ശേഷപത്രം’.
പുസ്തകത്തിന്റെ ആദ്യഭാഗത്ത് കുറിച്ചിട്ടുള്ളത് ഇങ്ങനെയാണ് ‘ശിവഗിരി സമരരംഗത്ത് എന്നോടൊപ്പം അടിയുറച്ച് നിന്ന , പദവിയോ പത്രാസോ, ബാറോ, ബ്ലാക്ക് മണിയോ, ഇല്ലാത്ത അപരിചിത മുഖവും അജ്ഞാത ശബ്ദവുമുള്ള, ഗുരുദേവ ചൈതന്യത്തിന്റെ പ്രഭാകണങ്ങള്‍ ഉള്ളില്‍ വഹിക്കുന്ന, ജാതിയുടേയും മതത്തിന്റേയും സ്ഥാന പ്രൗഢിയുടേയും അന്ധത്വമില്ലാത്ത, പരശതം സാധാരണക്കാര്‍ക്ക് ഈ അനുഭവ കഥ സസ്‌നേഹം സമര്‍പ്പിക്കുന്നു’
ശിവഗിരി മഠം ഒരു മതേതര കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് മഠാധിപതി പൂജ്യ പ്രകാശാനന്ദ സ്വാമിയെ പുറത്താക്കിയതിനെതിരെ തോട്ടം സാറിന്റെ നേതൃത്വത്തില്‍ നടത്തിയ ധീരോദാത്ത സമരത്തിന്റെ ചരിത്രമാണ് ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. നാഴികക്ക് നാല്പതുവട്ടം ഗുരുദേവവാക്യങ്ങളും മതേതരത്വവും പ്രസംഗിച്ചു നടന്ന അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ക്കും കമ്മ്യൂണിസ്റ്റ് കപട മാനവികതാവാദികള്‍ക്കുമെതിരെ ഒരു ധര്‍മ്മയുദ്ധം പ്രഖ്യാപിച്ച് രംഗത്തിറങ്ങാന്‍ അദ്ദേഹം കാട്ടിയ ആത്മധൈര്യം അപാരമായിരുന്നു. 31 ദിവസം സെക്രട്ടേറിയറ്റ് നടയില്‍ സ്വാമി പ്രകാശാനന്ദജി നടത്തിയ ഉപവാസ സത്യഗ്രഹം ചരിത്ര സംഭവമായി. ചര്‍ച്ച ചെയ്യാനോ സ്വാമിജിയെ കാണാനോ എല്‍ഡിഎഫിന്റെ ഒരു നേതാവു പോലും തയ്യാറാകാതിരുന്നത് ഗുരുനിന്ദയാണെന്ന് തുറന്നടിച്ചു. 1997 ഒക്ടോബറില്‍ ആരംഭിച്ച ശിവഗിരി സമരത്തിന് നീണ്ട നാളത്തെ ചരിത്രമുണ്ട്. പണവും പടക്കോപ്പും പോലീസും പത്രങ്ങളും താങ്ങി നിര്‍ത്തിയ പടത്തലവന്മാരുടെ വമ്പന്‍ നിരയെ ചങ്കൂറ്റത്തോടെ നേരിടാന്‍ തോട്ടം സാറിന് ഒരു മടിയുമുണ്ടായില്ല. അദ്ദേഹത്തിന്റെ വരികള്‍ കുറിക്കട്ടെ….
‘ഒരു ആയുഷ്‌ക്കാലം ദക്ഷിണാപഥത്തിലാകെ നടന്ന് ജാതിരഹിത സമൂഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ച ശ്രീനാരായണഗുരു സ്വയം ആര്‍ജിച്ചതും പാദ കാണിക്കയായി ഭക്തര്‍ നല്‍കിയതും ജാഗ്രതയോടെ കാത്തുസൂക്ഷിച്ചതും ആയ ആശ്രമങ്ങളും ക്ഷേത്രങ്ങളും സന്യാസിമഠങ്ങളും സന്യാസിമാരില്‍ നിന്ന് തട്ടിയെടുത്ത് അനുഭവിച്ച നായനാര്‍ സര്‍ക്കാരാണ് ഏഴ് ചുവന്ന കുതിര പൂട്ടി അരിവാള്‍ ചുറ്റിക നക്ഷത്രാങ്കിതമായ രഥത്തിലിരുന്ന് ഞങ്ങളുടെ നേര്‍ക്ക് അസ്ത്രങ്ങള്‍ പായിച്ച പ്രധാന വൈരി. ഗുരുവിനെ സ്‌നേഹിക്കുന്ന രാഷ്‌ട്രീയ സ്വയംസേവകരും വിശ്വഹിന്ദു പരിഷത്തും സന്യാസിമാരും ഞങ്ങള്‍ക്കൊപ്പം വന്നപ്പോള്‍ ഞങ്ങളുടെ നെറ്റിയിലും ഹൈന്ദവഫാസിസ്റ്റു മുദ്ര പതിക്കാന്‍ ചിലര്‍ക്ക് വ്യഗ്രതയായി.’ വര്‍ക്കല ശിവഗിരി മഠം 1997 ജൂണ്‍ 24 ന് ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫും സര്‍ക്കാരും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിനെ എല്ലാം അതിജീവിക്കാന്‍ സമരസമിതിക്ക് കഴിഞ്ഞു. ഉപവാസാനന്തരം കേരളമാകെ പ്രകാശാനന്ദ സ്വാമികള്‍ നടത്തിയ രഥയാത്ര ജനസമൂഹത്തെ ഇളക്കിമറിച്ചു. വിവിധ യോഗങ്ങളില്‍ തോട്ടം സാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചു. പൊ
യ്‌മുഖങ്ങളെ തുറന്ന് കാട്ടി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, സമര നായകന്‍, പൊതുപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ തുടങ്ങി ഒട്ടേറെ വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യസ്‌നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.














