കട്ടപ്പന: വീണ്ടും ഒരു ആഗസ്ത് കൂടി എത്തുമ്പോള്‍ ഓര്‍മകള്‍ 2018-ലെ ആഗസ്തിലേക്കാണ്. അന്ന് ഇടുക്കിയില്‍ ഉണ്ടായ പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജീവന്‍ നഷ്ടപ്പെട്ടത് 30 ഓളം പേര്‍ക്കായിരുന്നു. മലയോര ജനതയെ ഇന്നും ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളാണ് അത്.
ആ വര്‍ഷം ആഗസ്ത് എട്ടിന് മഴ രൗദ്രഭാവം പൂണ്ട് തുള്ളിക്കൊരുകുടം കണക്കെ പെയ്തിറങ്ങി. ഒന്‍പതിന് രാവിലെ വലിയ ദുരന്തങ്ങള്‍ കേട്ടുകൊണ്ടാണ് നാട്ടുകാര്‍ ഉണര്‍ന്നത്. ഇതോടൊപ്പം ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നുവെന്ന വാര്‍ത്തയും എത്തി. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയില്‍ 11 ജീവനുകളാണ് പൊലിഞ്ഞത്. അടിമാലിയില്‍ മാത്രം അന്ന് മരിച്ചത് എട്ട് പേരാണ്. കാണാതായ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ലഭിച്ചത്.
മുരിക്കാശ്ശേരി രാജപുരത്ത് ഒരു വീട് മുഴുവന്‍ ഉരുള്‍പൊട്ടി ഒലിച്ചുപോയി. അന്ന് തന്നെ അടിമാലി കൂമ്പന്‍ പാറക്കടുത്ത പാലാ വളവില്‍ ഉരുള്‍പൊട്ടി രണ്ടു കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ചെറുതോണി അണക്കെട്ട് തുറന്നാല്‍ വെള്ളം കയറുമെന്ന ഭീതിയില്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള വാടക വീട്ടിലേക്ക് താമസം മാറ്റിയ കുറ്റാക്കുന്നേല്‍ ആഗസ്തിയേയും ഭാര്യ ഏലിക്കുട്ടിയെയും കിടന്നിരുന്ന മുറിയോടെയാണ് ഉരുള്‍ കൊണ്ടുപോയത്. കുരങ്ങാട്ടി വനവാസി ഊരിലെ കുറുമ്പനാനിക്കല്‍ മോഹനനും ഭാര്യ ശോഭനയും താമസിച്ചിരുന്ന വീട് രാവിലെ കാണാനില്ലായിരുന്നു. പാല് വാങ്ങാനെത്തിയ ഒരു കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
പിന്നീട് മൂന്നാര്‍, ചെറുതോണി, നെടുങ്കണ്ടം, കീരിത്തോട്, വെള്ളത്തൂവല്‍, കുഞ്ചിത്തണ്ണി തുടങ്ങിയ ഇടങ്ങളിലെല്ലാം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. 24 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 11 പേരെ കാണാതാവുകയും ചെയ്തു. കാണാതായവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഈരാറ്റുപേട്ടക്കടുത്ത് തീക്കോയി വെള്ളികുളത്ത് ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത് ഓഗസ്റ്റ് 16 നായിരുന്നു. ഇടുക്കി ജില്ലയില്‍ 2018ല്‍ 30 ഓളം സ്ഥലത്താണ് ഉരുള്‍പൊട്ടി നാശം വിതച്ചത്. ജില്ലയെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് എട്ടാണ്ട് തികയുമ്പോഴും ചരിത്രം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഇപ്പോഴും അകലെയെന്നതാണ് യാഥാര്‍ത്ഥ്യം…
















