ചെന്നൈ: കോയമ്പത്തൂരിലെ നൂറ്റാണ്ട് പഴക്കമുള്ള മാരിയമ്മൻ ക്ഷേത്രത്തിന് സമീപം ക്രിസ്ത്യൻ പള്ളി നിർമിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. പ്രദേശത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ എതിർപ്പ് അധികൃതർ നിസ്സാരമായി തള്ളിക്കളയരുതെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കോയമ്പത്തൂർ സാമുദായികമായി ഏറെ സമാധാനപ്രാധാന്യമുള്ള നഗരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മുൻകാലങ്ങളിലെ ബോംബ് സ്ഫോടനങ്ങളും സംഘർഷങ്ങളും ഓർമ്മിപ്പിച്ചു. നിർദിഷ്ട പള്ളി വരാനിരിക്കുന്ന പ്രദേശത്ത് വിരലിലെണ്ണാവുന്ന ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണുള്ളത്. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ 950-ഓളം ഹിന്ദു കുടുംബങ്ങളും 15 മുസ്ലിം കുടുംബങ്ങളുമാണുള്ളത്. ഇത്രയും കുറഞ്ഞ വിശ്വാസികളുള്ള മേഖലയിൽ, പ്രശസ്തമായ ക്ഷേത്രത്തിന് തൊട്ടടുത്ത് വലിയൊരു പള്ളി നിർമിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന ഹരജിക്കാരുടെ വാദം തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ് പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ചില മതമൗലിക ശക്തികൾ തലപൊക്കുന്നതായി ഹരജിയിൽ പരാതിക്കാരൻ ആരോപിച്ചിരുന്നു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സ്പീക്കർ ജെ.സി.ഡി പ്രഭാകർ ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചതും, എല്ലാ ഗ്രാമങ്ങളിലും പള്ളികൾ വേണമെന്ന തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ഹരജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങൾ കോടതിയുടെ നിയമപരമായ നിലപാടുകളെ ബാധിക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എന്നാൽ മതസ്വാതന്ത്ര്യം പൊതുസമാധാനത്തിന് വിധേയമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. “ഭരണഘടനയുടെ ആർട്ടിക്കിൾ 25 പൗരന്മാർക്ക് മതസ്വാതന്ത്ര്യവും പ്രചാരണത്തിനുള്ള അവകാശവും നൽകുന്നുണ്ടെങ്കിലും, ഈ അവകാശങ്ങളെല്ലാം പൊതുസമാധാനത്തിനും ക്രമസമാധാനപാലനത്തിനും വിധേയമാണ്.” –കോടതി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ പള്ളി നിർമാണം താൽക്കാലികമായി തടയാൻ കൃത്യമായ കാരണങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി. ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കിൽ പ്രദേശത്തെ സാമുദായിക സൗഹാർദ്ദത്തിന് അത് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.
















