തിരുവനന്തപുരം: പുനർജനി പദ്ധതി കേസിൽ മുഖ്യമന്ത്രി വി.ഡി.സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. സതീശനെതിരായ അന്വേഷണം തെളിവുകളില്ലാത്തതിനാൽ അവസാനിപ്പിച്ചതായി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ ഭവന നിർമാണ പദ്ധതിയാണ് പുനർജനി.വിദേശത്തുനിന്ന് അനധികൃതമായി പണം പിരിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് വി.ഡി.സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. എന്നാൽ ഇതിൽ സതീശന് യാതൊരു പങ്കുമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
ഭരണം മാറിയതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രിക്ക് ക്ളീൻ ചിറ്റ് നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങളായിരുന്നു ഉന്നയിക്കപ്പെട്ടത്. വിജിലൻസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
എൽഡിഎഫ് ഭരണകാലത്ത് പുനർജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ വരെ നീക്കം നടന്നിരുന്നു. തികച്ചും രാഷ്‌ട്രീയ പ്രേരിതമായ കേസായിരുന്നു ഇത്. നേരത്തെ വിജിലൻസ് തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് വീണ്ടും അന്വേഷണം നടത്തിയിട്ടും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് കണ്ടെത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
















