മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ സന്ദേശത്തിലാണ് താരം തന്റെ കളിജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
‘എല്ലാ തുടക്കത്തിനും ഒരു ഒടുക്കമുണ്ട്. സമയം വരുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോകുകയും വേണം. എന്റെ ബാറ്റിംഗിൽ ഞാനെപ്പോഴും ശരിയായ ടൈമിംഗിനെയാണ് ആശ്രയിച്ചിട്ടുള്ളത്. ഇന്ന് മുന്നോട്ട് പോകാനും വിരമിക്കൽ പ്രഖ്യാപിക്കാനും പറ്റിയ ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു,’ വീഡിയോയിൽ കണ്ണീരോടെ രഹാനെ പറഞ്ഞു.
ഇന്ത്യൻ കുപ്പായത്തിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ശ്രദ്ധേയമായ കരിയറിനാണ് ഇതോടെ തിരശ്ശീല വീണത്. ഇന്ത്യക്കായി 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലുമായി 8,000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. പരിക്കുമൂലം മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യൻ ടീമിനെ മെൽബണിലെ സെഞ്ച്വറിയുടെ കരുത്തിൽ 2020-21ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ചരിത്ര വിജയത്തിലേക്ക് (2-1) നയിച്ചതാണ് ക്യാപ്റ്റനെന്ന നിലയിൽ രഹാനെയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം.
2023ലെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് രഹാനെ അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിന ഫോർമാറ്റിൽ 2018ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന മത്സരം. ‘ക്യാപ് 278 സൈനിങ് ഓഫ്. ഇത്രയും വർഷങ്ങളായി നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണക്കു നന്ദി. എന്നും കടപ്പെട്ടിരിക്കുന്നു’ -വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ രഹാനെ പറയുന്നു.
“രാജ്യത്തിന്റെ ക്യാപ് ധരിക്കുക എന്നതായിരുന്നു ഒരേയൊരു സ്വപ്‌നമെന്ന് രഹാനെ പറഞ്ഞു. ക്രിക്കറ്റ് തന്നെ ഒരുപാട് തോൽവികൾ പഠിപ്പിച്ചെന്നും എന്നാൽ ആരാധകരുടെ ഹൃദയത്തിൽ താൻ ഒരിക്കലും തോറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിസിഐ, എംസിഎ, കോച്ചുമാർ, സഹതാരങ്ങൾ, ഐപിഎൽ ഫ്രാഞ്ചൈസികൾ, കുടുംബം, ആരാധകർ എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ട്, “ക്യാപ് നമ്പർ 278, വിടവാങ്ങുന്നു” എന്ന വാക്കുകളോടെയാണ് രഹാനെ തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അധ്യായം അവസാനിക്കുമ്പോഴും വരുംതലമുറയെ സഹായിക്കാൻ കളിയിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റിൽ 12 സെഞ്ച്വറികൾ ഉൾപ്പെടെ 5,077 റൺസ് നേടി. ഓസ്‌ട്രേലിയയിൽ 42 ശരാശരിയിൽ 884 റൺസും, ദക്ഷിണാഫ്രിക്കയിൽ 37 ശരാശരിയിൽ 402 റൺസും നേടി കഠിനമായ വിദേശ സാഹചര്യങ്ങളിൽ ഇന്ത്യയുടെ രക്ഷകനായി താരം മാറി.
2015 ഏകദിന ലോകകപ്പ് സെമിഫൈനലിലും, 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും എത്തിയ ഇന്ത്യൻ ടീമുകളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ട്രിനിഡാഡിലായിരുന്നു രഹാനെയുടെ അവസാന അന്താരാഷ്‌ട്ര മത്സരം. പിന്നീട് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി രഞ്ജി ട്രോഫിയിൽ രണ്ട് സീസണുകൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ താരം അന്തിമ തീരുമാനമെടുത്തത്.
ആഭ്യന്തര റെഡ് ബാൾ ക്രിക്കറ്റിൽ മുംബൈ ടീമിലെ സ്ഥിരസാന്നിധ്യമാണ്. അജിങ്ക്യ രഹാനെയുടെ വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അവിസ്മരണീയ അധ്യായത്തിന്റെ അവസാനമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിങ്ക്യ നായിക് പ്രതികരിച്ചു.
രഹാനെയുടെ സമർപ്പണം, സമ്മർദ ഘട്ടങ്ങളിലെ ശാന്തത, മികവിനോടുള്ള പ്രതിബദ്ധത എന്നിവ അദ്ദേഹത്തെ മുംബൈ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച അംബാസഡർമാരിൽ ഒരാളാക്കി മാറ്റി. അദ്ദേഹത്തിന്റെ പാരമ്പര്യം വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും നായിക് കൂട്ടിച്ചേർത്തു.
















