തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനായി രണ്ട് ക്ഷേത്രഭാഗങ്ങളും രണ്ട് ക്രിസ്ത്യന്‍ പള്ളികളുടെ ഭാഗവും പൊളിച്ചുനീക്കി. വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തിന്റെ ഭാഗമായുണ്ടായിരുന്ന കടമുറികളും മതിലും കമാനവും പൊളിച്ചുനീക്കുകയും രണ്ട് സെന്റ് വസ്തു ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും യാതൊരു പ്രതിഷേധവുമുണ്ടായില്ല. കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കമാനം അപ്പാടെ പൊളിച്ചുനീക്കാനും നടപടി തുടങ്ങി. ക്ഷേത്രകമ്മിറ്റി പുതിയ കമാനം നിര്‍മിച്ചു.
കാഞ്ഞിരംപാറ വിമലഹൃദയ പള്ളിയുടെയും വട്ടിയൂര്‍ക്കാവ് എസ്എഫ്എസ് പള്ളിയുടെയും വസ്തു ഏറ്റെടുത്ത് കമാനങ്ങള്‍ പൊളിച്ചുനീക്കിയെങ്കിലും എവിടെയും പ്രതിഷേധം ഉയര്‍ന്നില്ല. എന്നാല്‍ മുസ്ലീം ജമാഅത്തിന്റെ മതിലുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ വക പത്തുമുറി ഷോപ്പിംഗ് കോംപ്ലക്‌സ് ഇടിച്ചുപൊളിക്കാനാണ് ശ്രമിക്കുന്നത്.

ജംഗ്ഷന്‍ വികസനത്തിനായി ഇതുവരെ 13 വീടുകള്‍ പൂര്‍ണമായും 35 വീടുകള്‍ ഭാഗികമായും പൊളിച്ചുനീക്കിയിരുന്നു. 226 കച്ചവടക്കാരെയാണ് സ്ഥലമേറ്റെടുക്കല്‍ ബാധിച്ചത്. ഇതില്‍ 54 കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവന്നു. ഇവിടെങ്ങും ഇല്ലാത്ത പരിഗണനയാണ് ജമാഅത്തിനുവേണ്ടി ഒരുക്കുന്നത്.
ആദ്യ അലൈന്‍മെന്റനുസരിച്ച് ഇരുവശത്തുനിന്നും ഒരുപോലെ വസ്തു ഏറ്റെടുത്ത് കല്ലിടാനായിരുന്നു നീക്കം. കാഞ്ഞിരംപാറ-വട്ടിയൂര്‍ക്കാവ് റീച്ചില്‍ ജമാഅത്തിന്റെ ഭാഗത്തുമാത്രമാണ് തടസവാദമുയര്‍ന്നത്.

മുസ്ലീം ജമാഅത്ത് വസ്തുവില്‍ കല്ലിടാന്‍ അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പള്ളിവക വസ്തുവില്‍ കല്ലിടാനോ അളക്കാനോ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. എന്നാല്‍ അന്നത്തെ എംഎല്‍എ വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടതനുസരിച്ച് ജമാഅത്ത് കമ്മിറ്റിയിലെ സിപിഎം പ്രവര്‍ത്തകരുടെ സഹായത്തോടെ കല്ലിടല്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് തീവ്രചിന്താഗതിക്കാരായ ഒരുവിഭാഗം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പുവന്നപ്പോള്‍ കല്ലിടാന്‍ അനുകൂലിച്ചവരെ പൂര്‍ണമായും ഒഴിവാക്കി കെ. മുരളീധരനുമായി വോട്ടുമറിക്കാന്‍ രഹസ്യസഖ്യം മെനയുകയായിരുന്നു.
















