കോഴിക്കോട്: പാക്കിസ്ഥാനുമായുള്ള ബന്ധത്തെ തുടർന്ന് ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ ഹാർബറിലെത്തിയ യുവാവിനെ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്തത്.
യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയതെന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ ഏത് ബോട്ടിലാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്.
തനിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ സ്വദേശിയുമായി ചാറ്റ് ചെയ്തതെന്നുമാണ് യുവാവിന്റെ വിശദീകരണം. എന്നാൽ ഇയാളുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ബേപ്പൂർ സ്റ്റേഷനിൽ പോലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
ഫോൺ രേഖകൾ അടക്കം വളരെ ആഴത്തിൽ പരിശോധിച്ചുവരികയാണെന്ന് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ പ്രേംജിത്ത് അറിയിച്ചു.
















