തിരുവനന്തപുരം: കീമോ തെറാപ്പി തുടങ്ങാൻ പോവുകയാണ്. അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രിയപ്പെട്ടവരിൽ ചിലർക്ക് ഇതേ അസുഖം വന്നിട്ടുള്ളതുകൊണ്ട് എനിക്ക് അറിയാം. വേറെയും പല ചികിത്സകളും ചെയ്യണം. അതിനെല്ലാം ഞാൻ വിധേയയാകണം. എനിക്ക് ഒരു കുഞ്ഞ് കൊച്ചാണുള്ളത്. ഞാൻ ഒന്നുമായിട്ടുമില്ല. എന്നെ സ്നേഹിക്കുന്നവർ പ്രാർത്ഥിക്കണം.കാൻസർ വന്നല്ലോയെന്ന് കരുതിയല്ല ഞാൻ കരഞ്ഞത്. എന്റെ കുഞ്ഞ് റിതപ്പൻ ചെറുതല്ലേ. കിച്ചു വലുതായി. റിതപ്പനെ ഓർത്ത് എനിക്ക് ഭയങ്കര വിഷമമാണ്. എനിക്കും കൂടി എന്തെങ്കിലും വന്ന് കഴിഞ്ഞാൽ… അവൻ കുഞ്ഞല്ലേ. അവന് എല്ലാവരുമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. എന്നാലും അവന് ആരുമില്ലാത്ത അവസ്ഥയാകുമല്ലോ. എനിക്ക് അസുഖമുണ്ടെന്ന് മോനോട് ഞാൻ പറഞ്ഞു.
അവന് എന്നെ തൊട്ട് പ്രാർത്ഥിച്ചു.
ധൈര്യമുണ്ട് എനിക്ക്. പക്ഷെ കീമോ തുടങ്ങി കഴിയുമ്പോൾ മുടിയൊക്കെ കൊഴിഞ്ഞ് പോകാൻ സാധ്യതയുണ്ട്. അതൊക്കെ കാണുമ്പോൾ ആളുകളുടെ ചോദ്യങ്ങൾ കൂടും. അതിനാലാണ് എല്ലാം തുറന്ന് പറയുന്നത്. നമ്മൾ ഒന്നും ചെയ്തിട്ട് വരുന്നതല്ല ഈ രോഗം. കുഞ്ഞുങ്ങൾക്ക് വരെ വരുന്നില്ലേ. വിധിയാണ്. നേരത്തെ അറിഞ്ഞിട്ടും ഞാൻ ചികിത്സിച്ചില്ല.
ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു. കിച്ചു എന്നെ വിളിച്ചിട്ടില്ല. അന്നത്തെ സംഭവം എല്ലാവർക്കും അറിയാമല്ലോ. ഞാനും വിളിച്ചില്ല. റിതപ്പനെ ഔട്ടിങിന് കൊണ്ടുപോകട്ടേയെന്ന് ചോദിക്കാനാണ് അവസാനം വിളിച്ചത്. സത്യമാണോ അല്ലയോയെന്ന് ചോദിക്കാൻ പോലും സുധി ചേട്ടന്റെ വീട്ടുകാർ വിളിച്ചില്ല.
സെലിബ്രിറ്റികളിൽ തന്നെ ഒരുപാട് പേർ ഈ അസുഖം വന്നിട്ടും അതിനെ അതിജീവിച്ച് മുന്നോട്ട് പോയല്ലോ. അവരെല്ലാം എനിക്ക് മാതൃകയാണ്. എന്നിരുന്നാലും പലപ്പോഴും തളർന്ന് പോകുന്നുണ്ട്. എന്റെ ആരോഗ്യം ഇപ്പോഴെ വളരെ മോശമാണ്. മുന്നോട്ട് ജീവിക്കണമെന്ന ഒറ്റ ചിന്തയാണ് എന്നെ ഇപ്പോൾ നയിക്കുന്നത്. ആരും എന്നെ പോലെ ശരീരത്തിലെ മുഴകൾ അവഗണിക്കരുത്. വേദനയില്ലെങ്കിലും ഡോക്ടറെ കണ്ട് ചികിത്സ തേടണം.
നമ്മളെ കാർന്ന് തിന്നുന്ന അസുഖമാണ് കാൻസർ. എല്ലാവരും ശ്രദ്ധിക്കുക. എന്റെ അവസ്ഥ വരാതിരിക്കട്ടെ. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടേഴ്സിനെ വിശ്വാസമായതുകൊണ്ടാണ് അവിടെ കാണിച്ചത്. പ്രൈവറ്റിൽ കാണിച്ചപ്പോഴാണ് എന്റെ രോഗ വിവരം ലീക്കായത്. ഡോക്ടേഴ്സ് എന്നെ രക്ഷിച്ചെടുക്കുമെന്ന് ഉറപ്പാണ്. അസുഖം അറിഞ്ഞശേഷം ഓർമയിൽ എപ്പോഴും സുധി ചേട്ടനാണ്.
ഉള്ളിലിരുന്ന് അദ്ദേഹം സംസാരിക്കുന്നത് പോലെ തോന്നും. അല്ലാതെ അദ്ദേഹത്തെ സ്വപ്നം കാണാറില്ല. സുധി ചേട്ടനും ഈ മുഴയുടെ കാര്യം അറിയാം. പക്ഷെ അന്ന് അത് വലിയ കുഴപ്പമായി മാറിയിരുന്നില്ലെന്നും രേണു പറയുന്നു. പതിനഞ്ച് വയസുള്ളപ്പോഴാണ് രേണുവിന്റെ ശരീരത്തിൽ മുഴ പ്രത്യക്ഷപ്പെടുന്നത്. അന്ന് അത് ചികിത്സിക്കാൻ രേണു ശ്രമിച്ചില്ല. അതാണ് ഇപ്പോൾ കാൻസറെന്ന രോഗമായി മാറിയത്.
കാൻസർ തേർഡ് സ്റ്റേജ് കഴിയാറായി. സ്തനത്തിൽ നിന്നും അത് കക്ഷത്തിലേക്ക് വ്യാപിച്ചു. ഹൃദയത്തിന്റെ മസിലിലോട്ടും ശ്വസാകോശത്തിലേക്കും വ്യാപിച്ചു. അവസ്ഥ അൽപം മോശമാണെന്നും രേണു സുധി പറഞ്ഞു.
















