ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരങ്ങളായ കമൽ ഹാസന്റെയും സരികയുടെയും മകളായ ശ്രുതി ഹാസൻ, അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തുകയായിരുന്നു. ഇന്ന് അഭിനേത്രി, ഗായിക എന്നീ നിലകളിലെല്ലാം തന്നെ ശ്രുതിഹാസൻ പ്രശസ്തിയാർജ്ജിച്ച് കഴിഞ്ഞു .
തന്റെ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്നും നിരന്തരമായ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ സ്കൂൾ കാലഘട്ടത്തിൽ ശ്രുതി ഹാസൻ കണ്ടെത്തിയ വഴി തികച്ചും വ്യത്യസ്തമായിരുന്നു. സുധീർ ശ്രീനിവാസനു നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂളിൽ വച്ച് ആരെങ്കിലും വന്ന് ‘നീ കമൽഹാസന്റെ മകളല്ലേ?’ എന്ന് ചോദിച്ചാൽ ,‘ഏയ്, എനിക്ക് കമൽഹാസനുമായി ഒരു ബന്ധവുമില്ല. എന്റെ പേര് പൂജ രാമചന്ദ്രൻ എന്നാണ്. എന്റെ അച്ഛൻ ഡോ. രാമചന്ദ്രനാണ്’എന്നായിരുന്നു ശ്രുതിയുടെ മറുപടി.
ശ്രുതിയുടെ അന്നത്തെ ദന്തഡോക്ടർ ആയിരുന്നു ഡോ. രാമചന്ദ്രൻ. മറ്റെല്ലാ കുട്ടികളെയും പോലെ സാധാരണമായ സ്കൂൾ ജീവിതം ആസ്വദിക്കാനും വേണ്ടി മാത്രമാണ് താൻ അങ്ങനെ ചെയ്തതെന്ന് ശ്രുതി വ്യക്തമാക്കുന്നു.തന്റെ വ്യക്തിത്വം എപ്പോഴും അച്ഛന്റെ നിഴലിൽ മാത്രമായി ഒതുങ്ങിപ്പോകുമോ എന്ന ഭയം ശ്രുതിക്കുണ്ടായിരുന്നു
പിന്നീട്, കമൽ ഹാസനും നടി സരിഗയും വേർപിരിഞ്ഞതിന് ശേഷം ശ്രുതി മുംബൈയിലേക്ക് താമസം മാറി. ഈ ഒരു മാറ്റമാണ് ശ്രുതിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. വർഷങ്ങൾ കടന്നതോടെ അച്ഛന്റെ പ്രശസ്തിയെക്കുറിച്ചുള്ള ശ്രുതിയുടെ കാഴ്ചപ്പാടുകൾ പൂർണമായും മാറി.
















