കഴിഞ്ഞ ജന്മത്തെക്കുറിച്ചുള്ള നടി ലെനയുടെ വാക്കുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ആത്മാക്കളെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമൊക്കെ ലെന സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ആത്മാക്കളെ കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ലെന. ബിഗ് ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് ലെനയുടെ വിചിത്രവാദം.
”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും തോളില്‍ ഒരു സഞ്ചിയുമായി നടന്നങ്ങ് പോയി. ഞാന്‍ ഞെട്ടി, ഉറങ്ങുന്ന റൂമില്‍ നിന്നും ഒരാള്‍ നടന്നു പോയോ! നോക്കിയപ്പോള്‍ അപ്പുറത്ത് പോകാന്‍ വഴിയൊന്നുമില്ല, ജനലാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്ത് ആളുടെ പേര് പറഞ്ഞിട്ട് അദ്ദേഹം ആണെന്ന് പറഞ്ഞു. അദ്ദേഹം മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. അങ്ങനെ കുറച്ചുനാള്‍ എനിക്ക് കാണാനുള്ള സിദ്ധി തുറന്ന് കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തന്നെ അടച്ചു പൂട്ടി” ലെന പറയുന്നു.
”പേടിച്ചിട്ടല്ല. വേണ്ടാ എന്ന് വച്ചതാണ്. ഇനിയും ആ മേഖലയിലേക്ക് പോകാനില്ല. ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്. ഇനി ശരീരമില്ലാത്ത മനുഷ്യരെക്കൂടെ ഡീല്‍ ചെയ്യാന്‍ വയ്യ. ടോക് ടു ദ എന്റിറ്റീസ് എന്ന ബുക്കിലൂടെയാണ് എനിക്കിത് സാധ്യമായത്. ആ ബുക്കില്‍ പറയുന്നത് നമുക്ക് ആത്മാക്കളോട് സംസാരിക്കാമെന്നാണ്. മനുഷ്യന്മാരിലുള്ളത് പോലെ നെഗറ്റീവും പോസിറ്റീവുമായ എനര്‍ജികളുമുണ്ട്. ഭാഗ്യത്തിന് എനിക്ക് നെഗറ്റീവായതിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല” എന്നാണ് ലെന പറയുന്നത്.
ഒരു ശരീരം ഉണ്ടായിരുന്ന ആൾ മരിക്കുമ്പോൾ അയാളുടെ മെന്റൽ ഇംപ്രിന്റ്, അവരുടെ എനർജി ഇംപ്രിന്റ് മുഴുവനായി ഇവിടുന്നു പോകാൻ കുറച്ച് സമയമെടുക്കും. മരിക്കുമ്പോൾ ആദ്യം ശരീരം മാത്രമാണ് പോകുന്നത്. മനുഷ്യൻ ശരീരം മാത്രമല്ലല്ലോ, ഒരു മനസ്സുണ്ട്, ഇലക്ട്രോ മാഗ്നെറ്റിക് ഫീൽഡ് ഉണ്ട്, അവരുടെ എനർജി ഇംപ്രിന്റ് ഉണ്ട്. അതിവിടെ കുറച്ചുനാൾ തുടരും, അത് നിങ്ങളുടെ മരണത്തിന്റെ അവസ്ഥപോലെ ഇരിക്കും. മരിക്കാൻ താൽപര്യമില്ലാതെ മരണം സംഭവിക്കുന്നവർ, വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടുപോകുന്നതിലുള്ള വിഷമത്തിൽ മരിക്കുന്നവർ. ഇങ്ങനെയുള്ള എല്ലാ അവസ്ഥകളിലും എൻറ്റിറ്റി തുടരും. ശരീരം മാത്രമാണ് പോകുന്നത്.
ഇതുമായി ബന്ധപ്പെട്ട് കുറേയധികം പുസ്തകങ്ങളും ഉദാഹരണങ്ങളും ഉണ്ട്. ഇതൊക്കെ പാരാസൈക്കോളജി എന്ന ഫീൽഡില്‍ വരുന്ന കാര്യങ്ങളാണ്. എല്ലാവർക്കും ഇത് മനസ്സിലാകണമെന്നില്ല. ഇത് തെളിയിക്കാൻ പറ്റുമോ എന്നു ചോദിച്ചാൽ, ഇത് കാണുന്ന ഇഷ്ടംപോലെ ആളുകളുണ്ട്. ഇന്നലെ കൂടി എന്റെ അടുത്ത് വന്ന് ഒരാൾ സംസാരിച്ചിട്ടു പറഞ്ഞു, ‘നിങ്ങൾക്കിത് കാണാൻ പറ്റുന്നുണ്ടോ?’, ഞാൻ പറഞ്ഞു, ‘അത് ഞാൻ വേണ്ടെന്നു വച്ചു’.
‘ടോക്ക് ടു ദ് എൻറ്റിറ്റീസ്’ എന്ന പുസ്തകം ആദ്യം വായിച്ചപ്പോൾ എനിക്ക് പെട്ടെന്ന് ഇക്കാര്യങ്ങൾ ഓപ്പൺ ആയി. എന്റേത് മോഷൻ ഡിറ്റെക്ടിങ് സിസിടിവി ആണ്. ഒരിക്കൽ അത് കാണിച്ചു, ഹ്യൂമൻ ബോഡി ഡിറ്റെക്ടെഡ് എന്ന്. എനിക്ക് കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല. എൻറ്റിറ്റീസിനെ കാണാൻ സാധിക്കുന്ന എന്റെ സുഹൃത്തിന് സിസിടിവി ക്യാമറയുടെ സ്ക്രീൻഷോട്ട് അയച്ചു കൊടുത്തിട്ട് കാര്യം പറഞ്ഞു.
അദ്ദേഹം എനിക്ക് ആ സ്ക്രീൻഷോട്ടിന്റെ ഒരു ഭാഗം സർക്കിൾ ചെയ്ത് തിരിച്ചയച്ചു. ആ സർക്കിൾ ചെയ്ത ഭാഗം കണ്ടപ്പോൾ എനിക്ക് വ്യക്തമായി കാണാം, ഒരു സ്മോക്കി വിഷൻ. ഈ പുസ്തകം വായിച്ച സമയത്ത് പെട്ടെന്ന് എനിക്ക് സെൻസ് ചെയ്യാനും കമ്യുണിക്കേറ്റ് ചെയ്യാനും പറ്റിയിരുന്നു. അപ്പോഴേ ഞാൻ പറഞ്ഞു, ഇത് ബുദ്ധിമുട്ടാകും.
ഇങ്ങനെയൊന്നുമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവരുണ്ട്, അവരോട് ചോദിക്കേണ്ടത്, ഇതിങ്ങനെ ഇല്ല എന്നു പറയാൻ കാരണമെന്താണ്. അതും ഒരു വിശ്വാസം മാത്രമാണോ, അതോ റിസേർച്ച് ചെയ്ത് കണ്ട് പിടിച്ചോ ഇങ്ങനെയില്ലെന്ന്. ഈ ലോകം തന്നെ ഒരു വിശ്വാസമാണ്, അതുകൊണ്ടാണ് ഇതൊരു മായാലോകം എന്നു പറയുന്നത്. നമ്മളെല്ലാം ജീവിക്കുന്നത്, നമ്മളുടേതായ വിശ്വാസങ്ങളിലൂടെയാണ്, അതിലൂടെയാണ് ഈ എനർജിയെ കാണുന്നത്.
എല്ലാവർക്കും അവരവരുടെ കാഴ്ചപ്പാടിനോട് നൂറു ശതമാനം സ്വാതന്ത്ര്യമുണ്ടല്ലോ. നമുക്ക് എത്രത്തോളം വ്യക്തതയുണ്ടോ അതിനനുസരിച്ച് ജീവിതത്തിനും ക്വാളിറ്റി ഉണ്ടാകും. ഈ നെഗറ്റിവ് കമന്റുകൾ ഇടുന്നവർ അവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇതു മനസ്സിലാകും ‘ – ലെന പറയുന്നു.
















