മുംബൈ: പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടിയുമായി മഹാരാഷ്‌ട്ര സർക്കാർ. പ്രതിയുടെ വീട്ടിൽ അനധികൃതമായി നിർമ്മിച്ച ഒരു നില ജെസിബിക്ക് ഇടിച്ചുനിരത്തി. പ്രചരിക്കുന്ന നടപടികളുടെ വീഡിയോകളിൽ ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നതിനായി വീടിന് പുറത്ത് നിർമ്മിച്ച ഇരുമ്പ് പടിക്കെട്ട് ഒരു ജെസിബി പൊളിക്കുന്നത് കാണാം.
അചൽപൂർ മുനിസിപ്പൽ കൗൺസിലിൽ നിന്നുള്ള ഒരു സംഘമാണ് പ്രതിയുടെ വസതിയിലെ അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിച്ചത്. ഭരണകൂടത്തിന്റെ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ബിജെപി എംഎൽഎ പ്രവീൺ തയാഡെ സന്നിഹിതനായിരുന്നു. കയ്യേറ്റം സംബന്ധിച്ച് അയാസിന്റെ കുടുംബത്തിന് മുനിസിപ്പൽ കോർപ്പറേഷൻ ഇതിനകം നോട്ടീസ് നൽകിയിരുന്നു. പരിസരത്തിന് പുറത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അമരാവതി ജില്ലയിലെ പരത്വാദ നഗരത്തിൽ താമസിക്കുന്ന മുഹമ്മദ് അയാസ് എന്ന തൻവീറിനെതിരെ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല വീഡിയോകൾ പകർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടികളെ പ്രണയക്കെണിയിലേക്ക് വശീകരിച്ച് മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി 350 അശ്ലീല വീഡിയോകൾ ചിത്രീകരിച്ചുവെന്നാരോപിച്ച് 19 കാരനായ മുഹമ്മദ് അയാസിനെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാനും വേശ്യാവൃത്തിക്ക് നിർബന്ധിക്കാനും ഈ വീഡിയോകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. അയാസ് ഉൾപ്പെടുന്ന ചില ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അയാളുടെ അറസ്റ്റ് സംഭവിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഒരു ബിജെപി എംപിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടിയും സ്വീകരിച്ചത്.
വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകളിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആസൂത്രിതമായി ലക്ഷ്യം വച്ചിരുന്നുവെന്ന് രാജ്യസഭാ എംപി അനിൽ ബോണ്ടെ പോലീസ് സൂപ്രണ്ട് (റൂറൽ) വിശാൽ ആനന്ദിന് സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്. ഏപ്രിൽ 14ന് പോലീസ് അയാസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇതിനു പുറമെ ഉസർ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അയസും ഉസർ എന്നയാളും തങ്ങളുടെ കുറ്റകൃത്യങ്ങൾ സമ്മതിച്ചതായി പോലിസ് അറിയിച്ചിട്ടുണ്ട്.
അയാസിന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്ത് തെളിവിനായി പരിശോധിച്ചുവരികയാണ്. പ്രതി ആ വീഡിയോകൾ തന്റെ സർക്കിളിൽ പങ്കിട്ടിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.















