തിരുവനന്തപുരം: കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയെന്ന് വ്യക്തമാക്കി എക്‌സൈസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.
കോട്ടയത്തും ആലപ്പുഴ എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കള്ള് ഷാപ്പുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഇതിന് മുമ്പും ഭക്ഷ്യസുരക്ഷാ ലൈസൻസുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉത്തരവിറക്കിയിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കർശന നിർദേശവുമായി വകുപ്പ് രംഗത്തെത്തിയത്.
















