കൊല്ലം: കൊല്ലത്തെ സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർഥിനിയുമാണ്.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയിൽ കണ്ടതോടെ വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥി വൈഷ്ണവി കബഡി താരമാണ്. പ്ലസ് ടു വിദ്യാർഥി സാന്ദ്ര അത്‍ലറ്റിക് താരവും.
ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കം ഹോസ്റ്റലിലെത്തി. അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു.
















