സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗവും, രണ്ട് ലക്ഷത്തിലധികം കുടുംബങ്ങളുടെ ജീവനോപാധിയുമായ കേരള ലോട്ടറി സംരക്ഷിക്കണമെന്ന ബിഎംഎസിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ സമ്മാനങ്ങള്‍ കുറയ്‌ക്കുകയും ടിക്കറ്റ് വില കൂട്ടുകയും, കമ്മീഷന്‍ കുറച്ച് വില്പനക്കാരെ ദുരിതത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്ന് കേരള പ്രദേശ് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് മസ്ദൂര്‍ ഫെഡറേഷനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഒരു കോടിയിലേറെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നിടത്ത് ഇപ്പോള്‍ ലക്ഷങ്ങളുടെ ടിക്കറ്റ് മാത്രമാണ് വില്‍ക്കുന്നതെന്ന് ഈ സംഘടന ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. തുക പുനഃക്രമീകരിച്ച് സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നതും, വില്‍പ്പനക്കാരുടെ വെട്ടിക്കുറച്ച കമ്മീഷന്‍ പുനഃസ്ഥാപിക്കണമെന്നതും ഉള്‍പ്പെടെ ബിഎംഎസ് സംഘടന മുന്നോട്ടുവച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങളും അടിയന്തരമായി പരിഗണിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്.
ലോട്ടറി വില്‍പ്പനക്കാരുടെ പ്രശ്‌നം ഇതാണെങ്കില്‍ ടിക്കറ്റ് വാങ്ങുന്നവരും വഞ്ചിക്കപ്പെടുകയാണ്. കേരളത്തില്‍ വ്യാജ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന വ്യാപകമാണെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഒറിജിനല്‍ ടിക്കറ്റുകളെ വെല്ലുന്ന വ്യാജടിക്കറ്റുകള്‍ വിറ്റഴിക്കുന്നതിനു പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നു. ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ പോലും കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണത്രേ വ്യാജ ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. ഇതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ അപ്രസക്തമാകുന്നു. ഇക്കാരണത്താല്‍, പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്നവര്‍ വഞ്ചിക്കപ്പെടുന്നു. സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ തുക കൈപ്പറ്റാന്‍ ചെല്ലുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. മറ്റൊന്നും ചെയ്യാനാവാതെ നിസ്സഹായരായി ഇവര്‍ക്ക് തിരിച്ചു പോരേണ്ടി വരുന്നത് സങ്കടകരമായ അവസ്ഥയാണ്.
എറണാകുളത്തെ കാക്കനാട്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെബിപിഎസ് എന്ന സ്ഥാപനത്തിലാണ് എല്ലാ ലോട്ടറി ടിക്കറ്റുകളും അച്ചടിക്കുന്നത്. ദിവസേന ഒരു കോടിയോളം ടിക്കറ്റുകള്‍ അച്ചടിക്കുന്നുണ്ട്. ഈ സ്ഥാപനം അനുവര്‍ത്തിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ സമര്‍ത്ഥമായി പകര്‍ത്തിയെടുത്ത് വ്യാജ ടിക്കറ്റുകള്‍ അച്ചടിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാപനത്തിലെ ആരുടെയെങ്കിലും ഒത്താശയില്ലാതെ ഇങ്ങനെ നടക്കില്ലെന്ന കാര്യം വ്യക്തമാണല്ലോ. ടിക്കറ്റിന്റെ മറുഭാഗത്ത് ഏജന്‍സിയുടെ സീല്‍ പതിക്കുന്ന രീതി ഉപേക്ഷിച്ചത് തട്ടിപ്പുകാര്‍ക്ക് സഹായകമാണെന്ന് പറയുന്നുണ്ട്. ഇത് വസ്തുതയാണെങ്കില്‍ സീല്‍ പതിക്കുന്ന രീതി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കണം.
വ്യാജ ലോട്ടറി ടിക്കറ്റ് വില്‍പ്പന സര്‍ക്കാര്‍ വിചാരിച്ചാല്‍ അവസാനിപ്പിക്കാന്‍ കഴിയും. ആരുടെ പക്കല്‍ നിന്നാണ് വ്യാജ ടിക്കറ്റ് വാങ്ങിയതെന്ന് കണ്ടെത്തിയാല്‍ ഏജന്റുമാരെ തിരിച്ചറിയാന്‍ കഴിയുമല്ലോ. എവിടെനിന്നാണ് ടിക്കറ്റുകള്‍ ലഭിച്ചതെന്ന് ഇവര്‍ പറയേണ്ടിവരും. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ വ്യാജന്റെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ പിടികൂടാന്‍ കഴിയും. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇവരുമായി ഒത്തു കളിക്കുന്ന ഏജന്റുമാര്‍ ഉണ്ടെങ്കില്‍ അവരുടെ വില്‍പ്പന ലൈസന്‍സ് റദ്ദാക്കണം. വ്യാജന്മാര്‍ വിലസിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നടപടി ഇല്ലാത്തത് സംശയാസ്പദമാണ്.
അധികവും പാവപ്പെട്ട മനുഷ്യരാണ് ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നവരും വാങ്ങുന്നവരും. അന്നന്ന് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം അവര്‍ ഇതിനായി നീക്കിവയ്‌ക്കുന്നു. ഒരു സമ്മാനം അടിച്ചാല്‍ ജീവിതം രക്ഷപ്പെടുമല്ലോ എന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. വ്യാജ ടിക്കറ്റ് വില്‍പ്പന തടയാന്‍ കഴിയാത്ത സര്‍ക്കാര്‍ ഈ പാവപ്പെട്ടവരെ അതിക്രൂരമായി വഞ്ചിക്കുകയാണ്. വ്യാജ ടിക്കറ്റിന്റെ വില്‍പ്പനയ്‌ക്ക് കൂട്ടുനിന്ന് ആരെങ്കിലുമൊക്കെ ഉണ്ടാക്കുന്ന പണത്തേക്കാള്‍ വിലയുണ്ട് ഈ പാവപ്പെട്ടവരുടെ കണ്ണുനീരിനെന്ന് തിരിച്ചറിയാന്‍ വൈകുന്നത് മഹാ പാപമായിരിക്കും. സംസ്ഥാന ലോട്ടറി വകുപ്പും സര്‍ക്കാരും ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
















