Main Article

ആഘോഷമാക്കാം സമ്പാദ്യോത്സവം; വാങ്ങാം, വില്‍ക്കാം സ്വദേശി ഉത്പന്നങ്ങള്‍

ജിഎസ്ടി പരിഷ്‌കരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണരൂപം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
രാജ്യം നവരാത്രി ആഘോഷിക്കുന്ന ഈ വേളയില്‍, നിങ്ങള്‍ക്കേവര്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍. ഈ ആഘോഷവേള ഏവര്‍ക്കും മികച്ച ആരോഗ്യവും സന്തോഷവും സമൃദ്ധിയുമേകട്ടെ.
ഈ വര്‍ഷത്തെ ആഘോഷവേളയ്‌ക്കു സന്തോഷം പകരുന്ന മറ്റൊരു കാരണം കൂടിയുണ്ട്. സപ്തംബര്‍ 22ന്, അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തുടനീളം ‘ജിഎസ്ടി ബചത് ഉത്സവ്’ അഥവാ ‘ജിഎസ്ടി സമ്പാദ്യോത്സത്തിന്റെ ആരംഭം അടയാളപ്പെടുത്തുകയാണിത്.

ഈ പരിഷ്‌കാരങ്ങള്‍ സമ്പാദ്യസാധ്യതകള്‍ വര്‍ധിപ്പിക്കുകയും, കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍, ദരിദ്രര്‍, ഇടത്തരക്കാര്‍, വ്യാപാരികള്‍, എംഎസ്എംഇകള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നേരിട്ടു പ്രയോജനമേകുകയും ചെയ്യും. അവ കൂടുതല്‍ വളര്‍ച്ചയും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുകയും ഓരോ സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും പുരോഗതിക്കു വേഗം പകരുകയും ചെയ്യും. അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ പ്രധാന സവിശേഷത, പ്രധാനമായും 5%, 18% എന്നിങ്ങനെ രണ്ടു നികുതി നിരക്കുകള്‍ മാത്രമാണ് ഉണ്ടാകുക എന്നതാണ്.

ഭക്ഷണം, മരുന്നുകള്‍, സോപ്പ്, ടൂത്ത് പേസ്റ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി അവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ നികുതിരഹിതമാകുകയോ അതല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനത്തിലാകുകയോ ചെയ്യും. നേരത്തെ 12% നികുതി ചുമത്തിയിരുന്ന സാധനങ്ങളില്‍ ഭൂരിഭാഗവും 5% എന്ന നിരക്കിലേക്കു മാറ്റിയിട്ടുണ്ട്.

വിവിധ കടയുടമകളും വ്യാപാരികളും പരിഷ്‌കാരങ്ങള്‍ക്കുമുമ്പും ശേഷവുമുള്ള നികുതികള്‍ സൂചിപ്പിക്കുന്ന ‘അന്നും ഇന്നും’ ബോര്‍ഡുകള്‍ സ്ഥാപിച്ചുകാണുന്നത് ഏറെ സന്തോഷം പകരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, 25 കോടി പേര്‍ ദാരിദ്ര്യത്തില്‍നിന്നു മുക്തരായി സ്വപ്‌നങ്ങള്‍ നിറഞ്ഞ നവമധ്യവര്‍ഗത്തെ രൂപപ്പെടുത്തി. അതിനുപുറമേ, 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പൂര്‍ണമായും നികുതി ഒഴിവാക്കി, വന്‍തോതിലുള്ള ആദായ നികുതിയിളവുകള്‍ നല്‍കിയതിലൂടെ, നമ്മുടെ മധ്യവര്‍ഗത്തിന്റെ കരങ്ങള്‍ക്കു കരുത്തേകാനും കഴിഞ്ഞു.

ആദായ നികുതി ഇളവുകളും അടുത്തതലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളും ഒന്നിച്ച് പരിഗണിക്കുമ്പോള്‍, അവ ജനങ്ങള്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ ലാഭം നല്‍കുന്നതായി കാണാം. നിങ്ങളുടെ വീട്ടുചെലവുകള്‍ കുറയും. മാത്രമല്ല, വീടു പണിയുന്നത്, വാഹനം വാങ്ങല്‍, ഉപകരണങ്ങള്‍ വാങ്ങല്‍, പുറത്തുപോയി ഭക്ഷണം കഴിക്കുന്നത്, അതുമല്ലെങ്കില്‍ കുടുംബത്തിന്റെ അവധിക്കാലം ആസൂത്രണം ചെയ്യല്‍ തുടങ്ങിയ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതും എളുപ്പമാകും.

2017ല്‍ ആരംഭിച്ച നമ്മുടെ രാജ്യത്തിന്റെ ജിഎസ്ടി യാത്ര, നമ്മുടെ പൗരന്മാരെയും വ്യവസായങ്ങളെയും ഒന്നിലധികം നികുതികളുടെ കുടുക്കില്‍നിന്നു മോചിപ്പിച്ച ഒരു വഴിത്തിരിവായിരുന്നു. ജിഎസ്ടി രാജ്യത്തെ സാമ്പത്തികമായി ഏകീകരിച്ചു. ‘ഒരു രാഷ്‌ട്രം, ഒരു നികുതി’ ഏകീകരണവും ആശ്വാസവും കൊണ്ടുവന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സജീവ പങ്കാളിത്തത്തോടെ ജിഎസ്ടി കൗണ്‍സില്‍ നിരവധി ജനപക്ഷ തീരുമാനങ്ങളും കൈക്കൊണ്ടു.

ഇപ്പോള്‍, ഈ പുതിയ പരിഷ്‌കാരങ്ങള്‍ നമ്മെ കൂടുതല്‍ മുന്നോട്ടു നയിക്കുകയാണ്. വ്യവസ്ഥിതി ലളിതമാക്കി; നിരക്കുകള്‍ കുറച്ചു; ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ സമ്പാദ്യമെത്തിച്ചു. നമ്മുടെ ചെറുകിട വ്യവസായങ്ങള്‍, കടയുടമകള്‍, വ്യാപാരികള്‍, സംരംഭകര്‍, എംഎസ്എംഇകള്‍ എന്നിവയ്‌ക്ക് വ്യാപാരനടത്തിപ്പു സുഗമമാക്കുന്നതിനും സുഗമമായി ചട്ടങ്ങള്‍ പാലിക്കുന്നതിനും കഴിയും. കുറഞ്ഞ നികുതി, കുറഞ്ഞ നിരക്ക്, ലളിതമായ നിയമങ്ങള്‍ എന്നിവയിലൂടെ മികച്ച വില്‍പ്പന, ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാരം കുറയ്‌ക്കല്‍, അവസരങ്ങളുടെ വളര്‍ച്ച എന്നിവ സാധ്യമാകും; വിശേഷിച്ചും എംഎസ്എംഇ മേഖലയില്‍.

2047ഓടെ വികസിത ഭാരതം എന്നതാണു നമ്മുടെ കൂട്ടായ ലക്ഷ്യം. അതു കൈവരിക്കുന്നതിന്, സ്വയംപര്യാപ്തതയുടെ പാതയില്‍ മുന്നേറേണ്ടത് അനിവാര്യമാണ്. ഈ പരിഷ്‌കാരങ്ങള്‍ നമ്മുടെ പ്രാദേശിക ഉല്‍പ്പാദന അടിത്തറയ്‌ക്കു കരുത്തേകുകയും സ്വയംപര്യാപ്ത ഭാരതം എന്ന ലക്ഷ്യത്തിലേക്കു വഴിതെളിക്കുകയും ചെയ്യും.

ഇതോടനുബന്ധിച്ച്, ഈ ആഘോഷവേളയില്‍, ഭാരതത്തില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളെ പിന്തുണയ്‌ക്കുമെന്നും നമുക്കു പ്രതിജ്ഞയെടുക്കാം. ബ്രാന്‍ഡോ അവ നിര്‍മിക്കുന്ന കമ്പനിയോ പരിഗണിക്കാതെ, നിര്‍മാണത്തില്‍ ഭാരതീയന്റെ വിയര്‍പ്പും അധ്വാനവും ഉള്‍പ്പെട്ടിരിക്കുന്ന സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നാണ് ഇതിനര്‍ഥം.

നമ്മുടെ സ്വന്തം കരകൗശലവിദഗ്ധര്‍, തൊഴിലാളികള്‍, വ്യവസായങ്ങള്‍ എന്നിവ നിര്‍മിക്കുന്ന ഉല്‍പ്പന്നം നിങ്ങള്‍ വാങ്ങുമ്പോഴെല്ലാം, നിങ്ങള്‍ നിരവധി കുടുംബങ്ങളെ ഉപജീവനമാര്‍ഗം കണ്ടെത്താനും നമ്മുടെ യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുകയാണ്.

ഭാരതത്തില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നമ്മുടെ കടയുടമകളോടും വ്യാപാരികളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമുക്ക് അഭിമാനത്തോടെ പറയാം നാം വാങ്ങുന്നതു സ്വദേശി ഉല്‍പ്പന്നമാണ്. നമുക്ക് അഭിമാനത്തോടെ പറയാം നാം വില്‍ക്കുന്നതു സ്വദേശി ഉല്‍പ്പന്നമാണ്.

വ്യവസായം, ഉല്‍പ്പാദനം, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോടും അഭ്യര്‍ഥിക്കുന്നു. ഒരിക്കല്‍കൂടി, ‘ജിഎസ്ടി സമ്പാദ്യോത്സവ’ത്തിലൂടെ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും സന്തോഷകരമായ നവരാത്രിയും, ആഹ്ലാദവും സമ്പാദ്യവും നിറഞ്ഞ ആഘോഷകാലവും ആശംസിക്കുന്നു.

ഈ പരിഷ്‌കാരങ്ങള്‍ ഭാരതത്തിലെ ഓരോ വീട്ടിലും കൂടുതല്‍ സമൃദ്ധി ചൊരിയട്ടെ.

Recent Posts