
വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ സത്യസന്ധമല്ലെന്നും ആരോപിച്ചുള്ള, രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കേവലം തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണമായി മാത്രം കാണാനാവില്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള തുടര്‍ച്ചയായ പ്രചാരണത്തിന്റെ ഭാഗമായി മാത്രമേ കാണാനാകൂ. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വഴി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാനും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പു വരുത്താനും സാധ്യതകള്‍ നിലനില്‍ക്കെ അവയൊന്നും ഉപയോഗപ്പെടുത്താതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കര്‍ണാടകയിലെ ഒരു മണ്ഡലത്തിലെ വോട്ടര്‍പട്ടികയും തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തിയാണ് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
നിരവധി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. വോട്ടര്‍മാരെ ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്താനും മതിയായ സമയവും സാവകാശവും നല്‍കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയമുന്നോട്ടു പോകുന്നത്. ചൂണ്ടിക്കാണിക്കപ്പെട്ട പിഴവുകള്‍ എന്തുകൊണ്ട് അപ്പോഴൊന്നും ഉയര്‍ന്നുവന്നില്ലെന്നതിന് ആരോപണമുന്നയിക്കുന്നവര്‍ മറുപടി പറയേണ്ടതാണല്ലോ. വോട്ടര്‍പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ പ്രക്രിയകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരല്ല മറിച്ച് അതത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് നിര്‍വ്വഹിക്കുന്നത്. കര്‍ണാടക സഹകരണവകുപ്പ് മന്ത്രി കെ.എന്‍. രാജണ്ണയുടെ ബോധ്യമെങ്കിലും ഇക്കാര്യത്തില്‍ ആരോപണമുന്നയിച്ചവര്‍ക്ക് ഉണ്ടായില്ലെന്നത് പരിഹാസ്യമാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥ കളങ്കിതമാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരിക്കുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. സത്യസന്ധവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിന്റെ ഉദാത്തമാതൃക പിന്തുടരുന്ന രാഷ്‌ട്രത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്നതാണ് ഇതിന് പിന്നിലെ ഉന്നം. തെരഞ്ഞെടുപ്പ് കമ്മിഷനെ മാത്രമല്ല ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നത്. സൈന്യം, നീതിന്യായ വ്യവസ്ഥ തുടങ്ങി വിവിധസ്ഥാപനങ്ങളെയും സംവിധാനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെയും ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സര്‍വ്വെകളുമായാണ് ഈ പ്രചാരണസംഘം മുന്നോട്ട് പോകുന്നതെന്നത് ഏറെ ഗൗരവമുള്ളതാണ്. ഉന്നയിച്ച ആരോപണങ്ങള്‍ രേഖാമൂലം നല്‍കാനോ സത്യവാങ്മൂലം നല്‍കാനോ തയ്യാറല്ലെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജയവും പരാജയവും ഉണ്ടാകാം. പരാജയപ്പെടുമ്പോള്‍ വോട്ടിങ് മെഷിനെ കുറ്റപ്പെടുത്തുകയും അത് ഏശാതെ വരുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ കടന്നാക്രമിക്കുകയും ചെയ്യുകയാണ് ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ സംഘടനകളും നേതാക്കളും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിന് മുന്നിലേക്ക് പ്രകടനവുമായി എത്തുന്ന ജനപ്രതിനിധികള്‍, ഇതേ കമ്മിഷന്‍ നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് വിജയിച്ചു വന്നത് എന്ന പ്രാഥമിക യാഥാര്‍ത്ഥ്യം പോലും മറന്നു പോകുന്നു. വോട്ടര്‍ പട്ടിക ശുദ്ധവും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവുമല്ലെങ്കില്‍ തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കുന്ന എം.പി എന്ന വിശേഷണം എങ്ങനെയുണ്ടായിയെന്ന് ഇവര്‍ ജനങ്ങളോട് വിശദീകരിക്കേണ്ടതാണ്.
ഭാരതത്തിന്റെ ഭരണഘടന വെറുമൊരു പുസ്തകമല്ല. അത് രാഷ്‌ട്രത്തിന്റെ ഹൃദയസ്പന്ദനമാണ്. ഇതിനെ സംരക്ഷിച്ചുനിര്‍ത്തുന്ന സ്തംഭങ്ങളെ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ വിട്ടുനില്‍ക്കണം. പിഴവുകള്‍ തിരുത്താന്‍ നിരവധി വഴികള്‍ ഉള്ളപ്പോള്‍ അവയെ അവഗണിച്ച് വ്യാജ ആരോപണങ്ങളുമായി തെരുവിലിറങ്ങുന്നവര്‍ ലക്ഷ്യം വയ്‌ക്കുന്നത് രാഷ്‌ട്രത്തെത്തന്നെയാണ്. അധിനിവേശങ്ങളെ അതിജീവിച്ച ചരിത്രമുള്ള രാഷ്‌ട്രം ഈ കയ്യേറ്റത്തെയും മറികടക്കുകതന്നെ ചെയ്യും.