മുംബൈ: കഴിഞ്ഞ 75 വര്‍ഷമായി മറാഠിക്കാര്‍ ആവശ്യപ്പെട്ട മറാത്തി ഭാഷയെ ക്ലാസ്സിക്കല്‍ ഭാഷയാക്കണമെന്ന ആവശ്യം വെറും 100 ദിവസത്തിനുള്ളില്‍ മോദി നടപ്പാക്കിയെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞ ശിവജിപാര്‍ക്കിലെ പൊതുയോഗത്തിലാണ് മറാത്തി ഭാഷയെ ക്ലാസിക്കല്‍ ഭാഷയാക്കണമെന്ന ആവശ്യം രാജ് താക്കറെ ഉയര്‍ത്തിയത്.
കഴിഞ്ഞ 75 വര്‍ഷമായി മറാത്തിക്കാര്‍ ഉയര്‍ത്തുന്ന ആവശ്യമാണിതെന്നും അന്ന് രാജ് താക്കറെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കഴിയുന്നതിനുള്ളില്‍ മറാത്തിക്കാരുടെ ആവശ്യം മോദി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ശിവജി പാര്‍ക്കില്‍ നടന്ന റാലി:
https://twitter.com/pranaavj/status/1841864167659077760
2024ല്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ശിവജി പാര്‍ക്കിലെ ഈ റാലിക്ക് വലിയ പ്രത്യേകതയുണ്ടായിരുന്നു. 2019ല്‍ മോദിയെ തോല‍്പിക്കണമെന്ന് പ്രസംഗിച്ച അതേ രാജ് താക്കറെ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന് ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തിപ്രസംഗിച്ചത് ഈ ശിവജി പാര്‍ക്ക് റാലിയിലാണ്. 28 ഏക്കര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കില്‍ അന്ന് ജനസഹസ്രങ്ങളാണ് തിങ്ങിക്കൂടിയത്. അഞ്ച് വര്‍ഷം മുന്‍പ് ശത്രുക്കളായിരുന്ന മോദിയും രാജ് താക്കറെയും മിത്രങ്ങളായി ഒന്നിച്ച വേദി. എതിര്‍പക്ഷത്ത് ഉദ്ധവ് താക്കറെ. അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നത് മോദി കാരണം മാത്രമാണെന്ന് തുറന്നടിച്ച രാജ് താക്കറെ മോദിയുടെ മുന്‍പില്‍ ഒരു ആവശ്യം ഉന്നയിക്കുകയായിരുന്നു. മറാത്തി ഭാഷയെ ക്ലാസിക്കല്‍ ഭാഷയാക്കി മാറ്റണം. ഈ ആവശ്യം കേട്ട് അന്ന് ശിവജി പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ ലക്ഷങ്ങള്‍ കയ്യടിച്ചു. മോദി അത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പ്രൊഫ. രംഗനാഥ പതാരെയുടെ നേതൃത്വത്തില്‍ 2012 മുതല്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ മറാത്തി ഭാഷയ്‌ക്ക് ക്ലാസിക്കല്‍ പദവി കിട്ടാന്‍ പരിശ്രമിക്കുകയായിരുന്നു. 2013ല്‍ ഈ കമ്മിറ്റി മഹാരാഷ്‌ട്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അത് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. മഹാരാഷ്‌ട്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ 2016ല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ പ്രക്ഷോഭം ആരംഭിച്ചു. ക്ലാസ്സിക്കല്‍ പദവി ലഭിച്ചതോടെ രാജ്യത്തെ 450 സര്‍വ്വകലാശാലകളില്‍ മറാത്തി പഠനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മഹാരാഷ്‌ട്ര സാഹിത്യ പരിഷത്തിന്റെ നേതാവ് മിലിന്ദ് ജോഷി പറയുന്നു.
















