ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിതം കുറിച്ച് മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദ്. ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യമലയാളിയെന്ന നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിള്‍ ടീം ഇനത്തിലാണ് വിദർഷ അടങ്ങുന്ന മൂന്നംഗ സംഘം വെള്ളി മെഡല്‍ നേടിയത്. എലവേനിൽ വാളരിവനും സോനം മസ്‌കറുമാണ് ടീമിലെ മറ്റ് രണ്ട് പേർ. ഇതോടെ ഏഷ്യൻ ഗെയിംസില്‍ ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും വിദർഷ സ്വന്തമാക്കി.
1898 പോയിന്റുകൾ കരസ്ഥമാക്കിയാണ് ഭാരതത്തിന്റെ മെഡൽ നേട്ടം. 1904.2 പോയിന്റുകൾ നേടിയ ചൈന സ്വർണ്ണം നേടിയപ്പോൾ 1898 പോയിന്റുകൾ നേടിയ ജപ്പാനാണ് വെങ്കലം നേടിയത്.
തന്റെ ആദ്യ ഏഷ്യൻ ഗെയിംസില്‍ തന്നെ ഈ ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞതില്‍ തനിയ്‌ക്ക് അതിയായ സന്തോഷമുണ്ടെന്ന് വിദർഷ പ്രതികരിച്ചു. വിവാഹം കഴിഞ്ഞ ഒന്നരവർഷം കഴിഞ്ഞിട്ടും പരിശീലന തിരക്കുകള്‍ കാരണം 40 ദിവസം പോലും ഭർത്താവുമായി ഒരുമിച്ചിരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും ഭർത്താവാണ് പൂർണ പിന്തുണ നല്‍കിയതെന്നും താരം പറഞ്ഞു. ഏഷ്യൻ ഗെയിംസിന് മുൻപ് തന്നെ മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ മത്സരത്തില്‍ വലിയ രീതിയില്‍ സ്വാധീച്ചതായും വിദർഷ വ്യക്തമാക്കി.
സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വലിയ സാമ്പത്തിക ചെലവുള്ള കായികവിനയമായതിനാൽ പലതവണ പരിശീലനം നിർത്താൻ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകളുടെ കടുത്ത ആഗ്രഹവും താല്പര്യവും കണക്കിലെടുത്ത് കുടുംബം എല്ലാ പരിശ്രമങ്ങളും പിന്തുണയും നൽകി. ആ കഷ്ടപ്പാടുകൾക്ക് ഇന്ന് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന വലിയൊരു നേട്ടത്തിലൂടെ മറുപടി ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അച്ഛൻ കൂട്ടിച്ചേർത്തു. മകളുടെ ഈ നേട്ടത്തെക്കുറിച്ച് ഓർക്കുമ്പോൾ വാക്കുകൾ കിട്ടാത്തത്ര അഭിമാനവും സന്തോഷവുമുണ്ടെന്നും കുടുംബം പ്രതികരിച്ചു.
2018ല്‍ എൻസിസി വഴിയാണ് വിദർഷ ഷൂട്ടിംഗ് രംഗത്തേയ്‌ക്ക് കടന്നുവരുന്നത്. 2019 മുതല്‍ ഈ രംഗം പ്രൊഫഷനായി തിരഞ്ഞെടുത്തു. നിലവില്‍ ഡല്‍ഹിയിലാണ് പ്രധാന പരിശീലനമെങ്കിലും കേരളത്തിലെ വട്ടിയൂർകാവ് ഷൂട്ടിംഗ് റേഞ്ചിലും പരിശീലനം തുടരുന്നുണ്ട്.
അതേസമയം, വുഷു പുരുഷന്മാരുടെ ചാങ്‌ക്വാൻ ഫൈനലിൽ സുരാജ് സിംഗ് 11-ാം സ്ഥാനത്തായതോടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചിരുന്നു. കൂടാതെ, ടെക്ബോളിൽ വനിതാ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ക്വിംസി ഡിസൂസയും, മിക്സഡ് ഡബിൾസിൽ ക്വിംസിയും മുഹമ്മദ് അനസ് ഇമ്രാൻ ബേഗും പരാജയപ്പെട്ടതോടെ മെഡലൊന്നുമില്ലാതെയാണ് ഭാരതം ടെക്ബോൾ ക്യാമ്പയിൻ അവസാനിപ്പിച്ചത്. ഇനി ഹർമൻപ്രീത് കൗർ നയിക്കുന്ന ഭാരത വനിതാ ക്രിക്കറ്റ് ടീം സെമി ഫൈനലിൽ ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുകയാണ്, ഇതിൽ വിജയിച്ചാൽ സ്വർണ മെഡൽ പോരാട്ടത്തിലേക്ക് മുന്നേറാം.
















