ബെംഗളുരു ; യുവതിയെ തടവിലാക്കി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി . ജോലി വാഗ്ദാനം ചെയ്താണ് യുവാവ് വിവാഹിതയായ സ്ത്രീയുമായി അടുത്തത് . പിന്നീട് യുവതിയെ ബെലഗാവിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായും യുവതി വ്യക്തമാക്കിയിരുന്നു.
യുവാവിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി . അറസ്റ്റിലായ യുവാവ് കീഴ്‌ക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന കർഷകനാണ് പ്രതിയെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം.
എന്നാൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ‘ . പ്രതിയിൽ നിന്ന് രക്ഷപെട്ട് കുടുംബത്തോടൊപ്പം ചേരാനുള്ള ഇരയുടെ വ്യഗ്രത, അവൾ എത്രമാത്രം പീഡനത്തിന് വിധേയയായി എന്ന് സൂചിപ്പിക്കും. അതിനാൽ, അവളുടെ മാനസിക നിലയും അവസ്ഥയും പരിഗണിച്ച്, പ്രതിയ്‌ക്ക് ജാമ്യം നൽകുന്നത് ഉചിതമല്ല.‘ എന്നും കോടതി വ്യക്തമാക്കി.
നിരപരാധികളും പാവപ്പെട്ടവരുമായ സ്ത്രീകളെ പ്രേരിപ്പിച്ച് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നത് ഗുരുതരമായ സംഭവമാണെന്നും അതിനാൽ ഇത്തരം മോശം സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന സന്ദേശം കോടതികൾ സമൂഹത്തിന് നൽകണമെന്നും കോടതി വ്യക്തമാക്കി.
















