ചെന്നൈ: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ തമിഴ് നാട്ടിലെ റേഷൻ കട ആക്രമിച്ചു. മേഘമലയില്‍ നിന്നും ഒമ്പത് കിലോ മീറ്റര്‍ അകലെയുള്ള മണലാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. വെളുപ്പിനെ രണ്ടുമണിയോടെയാണ് സംഭവം.
കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുക്കാന്‍ കഴിഞ്ഞില്ല. അക്രമത്തിനുശേഷം അരിക്കൊമ്പന്‍ അതിര്‍ത്തിവനമേഖലയിലേക്ക് തിരികെ പോയതായി നാട്ടുകാര്‍ പറഞ്ഞു. റേഷന്‍ കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്.
റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാൽ കേരളത്തിലെ വനംവകുപ്പ് ആനയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്നത്.















