ഇടുക്കി: യാത്രക്കാരിയായ യുവതിയെ സഹയാത്രികനായ യുവാവ് കുത്തിപരുക്കേല്‍പ്പിച്ചു. മൂന്നാറില്‍ നിന്നും ബംഗ്ലുരുവിലേക്ക് പോകുന്ന കെ സ്വിഫ്റ്റ് ബസില്‍ മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ് സംഭവം. ആക്രമണ ശേഷം യുവാവും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇരുവരേയും പ്രാഥമികമായി തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ഗൂഢല്ലൂര്‍ സ്വദേശിയായ സീതയെന്ന യുവതിയാണ് സുനില്‍ എന്നയാളില്‍ നിന്നും ആക്രമണം നേരിട്ടത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ആക്രമിച്ചതെന്നാണ് സൂചന. ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്കമാലിയില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. യുവാവ് മലപ്പുറം എടപ്പാളിൽ നിന്നും ബസിൽ കയറി. ഇരുവരും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് ആയിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.
മലപ്പുറം വെണ്ണിയൂരെത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയുടെ നെഞ്ചിലേക്ക് കുത്തുകയും പിന്നീട് യുവാവ് സ്വയം കുത്തിപരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഉടന്‍ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പോസ് കേസെടുത്തു. സീതയും സുനിലും മുന്‍പ് പരിചയക്കാരായിരുന്നു. എന്നാല്‍ ബസില്‍ വെച്ച് ഇരുവരും പരസ്പരം സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. ഇരുവരും ഒരുമിച്ചല്ല ടിക്കറ്റെടുത്തതെന്നും മനസ്സിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: