കൊൽക്കത്ത ; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി . മതവികാരം വ്രണപ്പെടുത്തിയ കേസിൽ പോലീസ് സ്റ്റേഷനിൽ വെർച്വൽ ആയി ഹാജരാകാമെന്ന മഹുവയുടെ അപേക്ഷ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഇതിനെത്തുടർന്ന്, ഹർജി പിൻവലിക്കാൻ മഹുവയുടെ അഭിഭാഷകന് പ്രത്യേക അനുമതി തേടേണ്ടി വന്നു. ഓഗസ്റ്റ് 14 ന് നാദിയയിലെ ഹൊഗലബേഡിയ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും വേണമെന്നാണ് കോടതി നിർദേശം.
ഈ കേസിൽ ഒക്ടോബർ വരെ മഹുവയ്‌ക്ക് അറസ്റ്റിൽ നിന്ന് കൽക്കട്ട ഹൈക്കോടതി സംരക്ഷണം നൽകിയിട്ടുണ്ട്. ജൂലൈ 21 ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബെഞ്ച് അന്വേഷണവുമായി സഹകരിക്കാനും ഓഗസ്റ്റ് 14 ന് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടിരുന്നു . ഈ ഉത്തരവിനെതിരെയാണ് മഹുവ സുപ്രീം കോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ച, ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ, മഹുവയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, തന്റെ കക്ഷിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും പറഞ്ഞു. ഒരു എംപി ആയതുകൊണ്ട് മാത്രം അവർക്ക് ഈ ആനുകൂല്യം നൽകണമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.
തുടർന്ന് മഹുവയ്‌ക്കെതിരെ മുമ്പ് നടന്ന ഒരു ആക്രമണത്തെക്കുറിച്ച് അഭിഭാഷകൻ പരാമർശിച്ചു. പ്രദേശത്ത് വെച്ച് അവർക്കെതിരെ മുട്ട എറിഞ്ഞതായും അക്രമിച്ചതായും അഭിഭാഷകൻ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ഹാജരാക്കുമ്പോൾ സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകുമെന്ന ഭയം മഹുവയ്‌ക്കുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
അതിന് നമ്മുടെ സ്വാതന്ത്ര്യസമരസേനാനികൾ നെഞ്ചിലേക്ക് വെടിയുണ്ടകൾ ഏറ്റുവാങ്ങിയെന്നും നിങ്ങൾക്ക് മുട്ടകളെ പോലും പേടിയാണെങ്കിൽ എന്തിനാണ് രാഷ്‌ട്രീയത്തിൽ ഇറങ്ങിയതെന്നുമായിരുന്നു കോടതിയുടെ മറുചോദ്യം. തുടർന്ന് മഹുവയുടെ അഭിഭാഷകൻ ഹർജി പിൻവലിക്കാൻ അനുമതി തേടി, കോടതി അത് അനുവദിച്ചു. ഇതോടെ ഓഗസ്റ്റ് 14 ന് മഹുവ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകേണ്ടിവരും.













