പ്രളയത്തെ തുടർന്ന് സ്വന്തം വീട് ഉപേക്ഷിച്ച് ഫ്ലാറ്റിലേക്ക് താമസം മാറേണ്ടി വന്നതിന്റെ സങ്കടവും മാനസിക സമ്മർദ്ദവും പങ്കുവച്ച് നടൻ പ്രശാന്ത് അലക്സാണ്ടർ. . പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ 2018ൽ വീട് നിർമിച്ച ശേഷം ഇത് മൂന്നാം തവണയാണ് പ്രളയജലത്തിൽ വീട് പൂർണമായും മുങ്ങുന്നത്.
അടുത്തിടെ, നടൻ പ്രശാന്തും തിരുവല്ല മാർത്തോമ്മാ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹത്തിന്റെ ഭാര്യ ഷീബ പ്രശാന്തും മല്ലപ്പള്ളിയിലെ തങ്ങളുടെ വീടിന്റെ അവസ്ഥ എടുത്തു കാണിക്കുന്ന റീൽ പങ്കുവെച്ചിരുന്നു. ‘‘ആറ്റുനോറ്റ് ഞങ്ങൾ പണിത വീടാണ്. 2018ൽ നവംബറിൽ ഞങ്ങൾ താമസിക്കുന്നതിനു മുൻപ് ഓഗസ്റ്റിൽ പ്രളയം കയറി താമസിച്ചു. ഇതിപ്പോൾ രണ്ടാമത്തെ തവണയാണ്. ആദ്യമൊക്കെ ചങ്കുപ്പൊട്ടിയാണ് ഇതിനെ കാണുന്നതെങ്കിൽ ഇപ്പോൾ അതിനെ നോക്കി കാണുന്ന കാഴ്ചപ്പാടിലൊക്കെ മാറ്റം വന്നു,” വെള്ളത്തിൽ മുങ്ങിയ വീടിന്റെ വീഡിയോ പങ്കുവച്ച് ഭാര്യ ഷീബ പറയുന്നതിങ്ങനെ.
വെള്ളം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ഇതു മൂന്നാം തവണയാണ് വീടിനെ ബാധിക്കുന്നതെന്ന് പ്രശാന്ത് അലക്സാണ്ടർ പറയുന്നു. തുടർച്ചയായി പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോൾ തിരുവല്ലയിൽ ഒരു അപാർട്മെന്റ് വാങ്ങി അവിടേക്ക് സ്ഥിരതാമസം മാറ്റി. ‘‘ഇത്തവണ ഞങ്ങൾ അവിടെ താമസിക്കാത്തതുകൊണ്ട് ശാരീരികമായി ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല എന്നത് സത്യമാണ്. പക്ഷേ മാനസികമായി ഞങ്ങളെയാകെ തളർത്തുന്ന അവസ്ഥയാണ്. ഇത് മൂന്നാം തവണയാണ് വെള്ളപ്പൊക്കവെള്ളം ഞങ്ങളുടെ വീട്ടിൽ കയറുന്നത്.
2018-ലെ മഹാപ്രളയത്തിലാണ് കുടുംബത്തിന് ആദ്യമായി കനത്ത തിരിച്ചടിയുണ്ടാകുന്നത്. അന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് വീടിനുണ്ടായത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം മുണ്ടക്കയത്തുണ്ടായ വെള്ളപ്പൊക്കവും പ്രദേശത്തെ പാലത്തിന് സമീപം എക്കൽ അടിഞ്ഞുകൂടിയതും വെള്ളക്കെട്ടിന്റെ ആഘാതം വർദ്ധിപ്പിച്ചു. അന്ന് വീടിന്റെ അകം പൂർണ്ണമായും നശിച്ചു. ഇപ്പോൾ 2026-ലും പ്രളയജലം വീണ്ടും വീടിനെ വിഴുങ്ങിയിരിക്കുകയാണ്.
















