നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ട് ഐസിസി അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ആവേശകരമായ സെമിഫൈനലില്‍ ഇംഗ്ലണ്ട് പതിനഞ്ച് റണ്‍സിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 1998 നു ശേഷമാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്.
അവസാനത്തേതിന് തൊട്ടു മുമ്പത്തെ ഓവറില്‍ മൂന്നു വിക്കറ്റുകള്‍ പിഴുതെടുത്ത സ്പിന്നര്‍ റഹാന് അഹമ്മദാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി. അവസാന പത്ത് പന്തുകളില്‍ അഫ്ഗാനിസ്ഥാന് ജയിക്കാന്‍ പതിനെട്ട് റണ്‍സ് മാത്രം ആവശ്യമായിരുന്ന സമയത്താണ് റഹാന് ആഞ്ഞടിച്ചത്.
മഴമൂലം 47 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 213 റണ്‍സ് എടുത്തു. മഴ നിയമപ്രകാരം അഫ്ഗാനിസ്ഥാന്റെ വിജയലക്ഷ്യം 231 റണ്‍സായി പുതുക്കി നിശ്ചയിച്ചു. വിജയം ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗനിസ്ഥാന് പക്ഷെ, 47 ഓവറില്‍ ഒമ്പത് വിക്കറ്റിന് 215 റണ്‍സേ നേടാനയുള്ളൂ. റഹാന് അഹമ്മദ് ആറ് ഓവറില്‍ 41 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി.
അഫ്ഗാനിസ്ഥാനുവേണ്ടി ഓപ്പണര്‍ മുഹമ്മദ് ഇഷ്ഖ്, അലാഹ് നൂര്‍, അബ്ദുള്‍ ഹാദി, ബിലാല്‍ അഹമ്മദ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 87 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്സറും സഹിതം 60 റണ്‍സ് കുറിച്ച അലാഹ് നൂറാണ് ടോപ്പ് സ്കോറര്‍. ഓപ്പണര്‍ മുഹമ്മദ് ഇഷ്ഖ് 43 റണ്‍സും ബിലാല്‍ അഹമ്മദ് 33 റണ്‍സും നേടി. അബ്ദുള്‍ ഹാദി 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോര്‍ജ് തോമസ്, ജോര്‍ജ് ബെല്‍, അലക്സ് ഹോര്‍ട്ടണ്‍ എന്നിവരുടെ അര്‍ധ ശതകങ്ങളുടെ മികവിലാണ് 231 റണ്‍സ് എടുത്തത്. ജോര്‍ജ് തോമസ് 69 പന്തില്‍ 50 റണ്‍സ് നേടി. നാലു ഫോറും രണ്ട് സിക്സറും അടിച്ചു. ജോര്‍ജ് ബെല്‍ 67 പന്തില്‍ 56 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത അലക്സ് 36 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചു ഫോറും ഒരു സിക്സറും അടിച്ചു.
അഫ്ഗാനിസ്ഥാനുവേണ്ടി നവീദ് സന്ദ്രാന്‍ ഒമ്പത് ഓവറില്‍ 57 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് എടുത്തു. പത്ത് ഓവറില്‍ മുപ്പത്തിരണ്ട് റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് ഇംഗ്ലണ്ട് ഫൈനലില്‍ എതിരിടുക. ശനിയാഴ്ച നോര്‍ത്ത് സൗണ്ടിലാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: