ആലുവ : ഓപ്പറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം 8 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല (47) യെയാണ് റൂറൽജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.
ഇയാൾ കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അങ്കമാലി ആലുവ റെയിൽവേ സ്റ്റേഷനുകളിൽ റൂറൽ പോലീസ് പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ട്രെയിനിൽ കഞ്ചാവ് കടത്തുന്ന സംഘം ഈ ഭാഗത്ത് വെച്ച് കഞ്ചാവ് പൊതികൾ അടങ്ങിയ ബാഗ് ഇയാൾക്ക് എറിഞ്ഞു കൊടുക്കുകയിരുന്നു എന്ന് കരുതുന്നു. ഇതിനുവേണ്ടി ഇയാൾ റെയിൽവേ ട്രാക്കിനോട് ചേർന്ന് റൂമെടുത്തു താമസിച്ചു വരികയായിരുന്നു.
ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഒരു കിലോയ്‌ക്ക് 30000 രൂപ നിരക്കിലാണ് ഇയാൾ വില്പന നടത്തിയിരുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ കുറിച്ചും ഇയാളിൽ നിന്ന് വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. 2022 ഇയാളെ പെരുമ്പാവൂർ എക്സൈസ് 52 ഗ്രാം ഹെറോയിനുമായി പിടികൂടിയിട്ടുണ്ട്.
പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് നാർക്കോട്ടിക് സെൽ ‘ഡിവൈഎസ്പി ബിനു കുമാർ സി എസ്.ഐ സുനിൽ എസ്, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, ടി.ആർ രാജീവ്, സീനിയർ സി പി ഒ മാരായ ടി.എഅഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയ്, കെ.ആർ മഹേഷ്’ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
















