ഇരിട്ടി: ലൈംഗിക പീഢനത്തെത്തുടര്‍ന്ന് ഇരിട്ടി പയഞ്ചേരിയില്‍ എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിഎന്‍എ ഫലം അറസ്റ്റിലായ പ്രതിയുടെതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 30നാണ് പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക വീഷമത്തില്‍ മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തി തൂങ്ങിമരിച്ചത്. ഈ സംഭവത്തില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജിഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആറളത്തെ മാവില വീട്ടില്‍ പി.എം.രാജീവ(45)നെ അറസ്റ്റ് ചെയ്തിരുന്നു. എഴുപതുകാരിയുടെ മരണം സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ള വയോധിക ലൈംഗീക പീഡനത്തിനിരയായെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവന്‍ അറസ്റ്റിലാകുന്നത്. വയോധികയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ശ്രവങ്ങളാണ് പോലീസ് ഡിഎന്‍എ പരിശോധനക്കയച്ചത്.
സാഹചര്യ തെളിവുകളെല്ലാം പ്രതിക്ക് എതിരായിരുന്നു. ദൃക്‌സാക്ഷികള്‍ ഒന്നുമില്ലാത്ത കേസായിരുന്നതാനാല്‍ ശാസ്ത്രീയ തെളിവുകളാണ് പോലീസ് പ്രധാനമായും ആശ്രയിക്കുന്നത്. ഡിഎന്‍എ ഫലം അനുകൂലമായതോടെ കേസ് വേഗത്തില്‍ തെളിയിക്കാന്‍ കഴിയുമെന്ന അന്വേഷണ സംഘം പറഞ്ഞു. മുന്‍ പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിച്ച കേസ് ഇപ്പോള്‍ മട്ടന്നൂര്‍ സിഐ എ.വി.ജോണാണ് അന്വേഷിക്കുന്നത്.
മരിച്ച വയോധികയുടെ മകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മൃതദേഹ പരിശോധനാ സമയത്ത് ക്രൂരമായ ലൈംഗിക പീഡനത്തിന് വയോധിക വിധേയയായിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഐജി മഹിപാല്‍ യാദവ്, എസ്പി ശിവവിക്രം ഇരിട്ടി ഡിവൈഎസ് പി.പ്രജീഷ് തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വോഷണത്തെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലാവുന്നത്. പ്രതിയുടെ രാഷ്‌ട്രീയ ബന്ധവും മറ്റും ചൂണ്ടിക്കാട്ടി അറസ്റ്റ് വൈകുന്നതില്‍ പോലീസ് ഏറെ പഴികേള്‍ക്കെണ്ടി വന്നിരുന്നു. ആറളം പന്നിമൂലയിലെ സജീവ സിപിഎം പ്രവര്‍ത്തകനും ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് പ്രതി.
















