ന്യൂഡൽഹി : ജന്തർ മന്തറിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് കലാപകാരികൾ . മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. എന്നാൽ അക്രമത്തെ ചെറുത്ത് നിന്ന് വാർത്തകൾ നൽകാൻ മാധ്യമപ്രവർത്തക ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല പ്രദർശനം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ടൈംസ് നൗ റിപ്പോർട്ടർ ദേവ് കൊട്ടക്കിനെയും സംഘം ആക്രമിച്ചു. ക്യാമറാമാൻ രാജേഷ് ശർമ്മയ്‌ക്കൊപ്പം ദേവ് പാറ്റാ പാർട്ടി നേതാവ് സൗരവ് ദാസിനെ അഭിമുഖം ചെയ്യാൻ പോയിരുന്നു.
വേദിയിലെത്തിയപ്പോൾ സൗരവ് ദാസ് വേദിയിൽ സംസാരിക്കുകയായിരുന്നു . അതുകൊണ്ട് കാത്തിരിക്കാൻ മാധ്യമ സംഘം തീരുമാനിച്ചതായും ദേവ് കൊട്ടക് പറഞ്ഞു. എന്നാൽ കലാപം ആരംഭിച്ചതോടെ താൽക്കാലികമായി അവിടെ നിന്ന് മടങ്ങാൻ ഇവർ തീരുമാനിച്ചു . തുടർന്ന് കൊട്ടക്കും ക്യാമറാമാനും ജന്തർ മന്തർ ഗാർഡൻ ഭാഗത്തേക്ക് നടക്കാൻ തുടങ്ങി. എന്നാൽ അവിടെ അവരെ പ്രതിഷേധക്കാർ വളഞ്ഞു.
“ഞങ്ങൾ പുറത്തിറങ്ങി ജന്തർ മന്തർ ഗാർഡൻ ഭാഗത്തേക്ക് പോകുമ്പോൾ, ഞങ്ങൾക്ക് പരിഭ്രാന്തി തുടങ്ങി. വാക്കാലുള്ള അധിക്ഷേപത്തിൽ നിന്ന് ശാരീരിക ആക്രമണത്തിലേക്ക് പെട്ടെന്ന് കാര്യങ്ങൾ വഷളായി. അടി, ചവിട്ട്, ഇടി, വാട്ടർ ബോട്ടിലുകൾ പോലും ഞങ്ങൾക്ക് നേരെ എറിഞ്ഞു.” ദേവ് കൊട്ടക് പറഞ്ഞു
100-ലധികം പേർ ആക്രമണകാരികളായ ജനക്കൂട്ടത്തിന്റെ ഭാഗമായി എന്ന് കൊട്ടക് പറഞ്ഞു . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രതിഷേധക്കാർ മാധ്യമങ്ങളെ സത്യസന്ധതയില്ലാത്തവരാണെന്ന് ആവർത്തിച്ച് ആരോപിക്കുകയും “നിങ്ങൾ ഞങ്ങളുടെ കഥ പറയരുത്. നിങ്ങൾ സത്യസന്ധതയില്ലാത്തവരാണ്” എന്ന് ആക്രോശിക്കുകയും ചെയ്തു.
“ഇതൊരു ആൾക്കൂട്ട ആക്രമണമായിരുന്നു. ഞാൻ പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ അവർ എന്നെ അടിക്കുകയും മർദിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ വന്നുകൊണ്ടിരുന്നു,” അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിടെ തന്റെ ഷർട്ടും ജീൻസും കീറിയതായി ദേവ് കൊട്ടക് പറഞ്ഞു. തന്റെ റിസ്റ്റ് വാച്ച് തട്ടിയെടുക്കപ്പെട്ടു, മൊബൈൽ ഫോൺ നഷ്ടപ്പെട്ടു, കണ്ണട ബലമായി എടുത്തുകൊണ്ടുപോയി.
“ഞാൻ എപ്പോഴും കണ്ണട ധരിക്കാറുണ്ട്, അവ തരാൻ അവരോട് അപേക്ഷിച്ചു, കാരണം അതില്ലാതെ എനിക്ക് കാണാൻ കഴിയില്ല. പക്ഷേ അവർ അവ തട്ടിയെടുത്തു. ഒരു ഘട്ടത്തിൽ, ആരോ എന്റെ ഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുക്കുന്നതായി എനിക്ക് തോന്നി . രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആരോ നിലത്ത് ചവിട്ടി വീഴ്‌ത്തി. “ എന്നും ദേവ് കൊട്ടക് പറഞ്ഞു.
പത്രപ്രവർത്തകൻ അനുരാഗ് മിശ്രയ്‌ക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടെന്ന് സിജെപി അവകാശപ്പെട്ടിട്ടും ജന്തർ മന്തറിലെ ജനപങ്കാളിത്തം താരതമ്യേന കുറവായത് എന്തുകൊണ്ടാണെന്ന് ചോദ്യം ഉന്നയിച്ചതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. അവർ അദ്ദേഹത്തെ വളഞ്ഞു, പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
















